വീടുകളിലിരുന്ന് കോടതി നടപടികൾ പൂർത്തിയാക്കാം; വൻ കുതിച്ചുചാട്ടവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്
അബുദാബി∙ നിയമനടപടികൾ ഡിജിറ്റലാക്കുന്നതിൽ വൻ കുതിച്ചുചാട്ടവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ മാത്രം 6.37 ലക്ഷം ഡിജിറ്റൽ അറ്റസ്റ്റേഷനുകളാണു പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 405% വർധന.
ഈ വർഷം ആദ്യപാദത്തിൽ മാത്രം 2.23 ലക്ഷത്തിലധികം ഇലക്ട്രോണിക് സിവിൽ, ക്രിമിനൽ അപേക്ഷകൾ കൈകാര്യം ചെയ്തു (കഴിഞ്ഞ വർഷത്തെക്കാൾ 6% വർധന). ഇതിൽ 1.95 ലക്ഷം സിവിൽ അപേക്ഷകളും 27,000 ക്രിമിനൽ അപേക്ഷകളും ഉൾപ്പെടും. സാധാരണക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും കോടതിയിൽ പോകാതെ വീടുകളിൽ ഇരുന്നു തന്നെ നിയമനടപടികൾ പൂർത്തിയാക്കാം എന്നതാണു ഡിജിറ്റൽ സംവിധാനത്തിന്റെ പ്രത്യേകത. എഐ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച് ജുഡീഷ്യൽ നടപടികൾ ലളിതമാക്കാനുള്ള ശ്രമത്തിലാണ് അബുദാബി ഭരണകൂടം.
റിമോട്ട് ഹിയറിങ് വിഡിയോ കോൺഫറൻസിങ് വഴിയുള്ള തെളിവെടുപ്പുകൾ 16% വർധിച്ച് 1.53 ലക്ഷം കവിഞ്ഞു. കോടതിക്കു പുറത്തു ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്ന 'മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ' സേവനങ്ങളിലും 14% വളർച്ചയുണ്ടായി. 2,825 തർക്കങ്ങളാണ് ഇത്തരത്തിൽ പരിഹരിച്ചത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ 2,835 കേസുകളും 148 ഓൺലൈൻ നിയമോപദേശങ്ങളും നൽകി. 6,586 കുട്ടികളുടെ സന്ദർശന ഉത്തരവുകളും നടപ്പിലാക്കി.