കൊച്ചി മെട്രോ രണ്ടാം ഘട്ടം; കലൂർ മുതൽ കാക്കനാട് വരെ പിങ്ക് ലൈൻ വരുന്നു, 2027 ഓഗസ്‌റ്റിൽ കമ്മീഷൻ ചെയ്യും
കൊച്ചി: നഗരവാസികൾ ഏറെ കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം പൂർത്തിയാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. 2027 ഓഗസ്‌റ്റ് മാസം ഇത് ഔദ്യോഗികമായി കമ്മീഷൻ ചെയ്യാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂണോടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാനാണ് കെഎംആർഎൽ ശ്രമം. ഇതോടെ ഒരു വർഷം കൂടി യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി.
2025 വർഷം ഡിസംബറിൽ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎന്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ നിർമാണപ്രവൃത്തിയിൽ കാലതാമസം നേരിട്ടതോടെ ഒന്നര വർഷത്തിലധികം സമയം കൂടി കെഎംആർഎല്ലിന് അധികമായി വേണ്ടി വരികയായിരുന്നു. പദ്ധതിക്കായി 1116 കോടി രൂപ വായ്‌പ എടുക്കാനുള്ള സർക്കാർ അനുമതിയിൽ കാലതാമസം ഉണ്ടായതായാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പൈപ്പ്ലൈൻ ജംക്ഷനിൽ നിന്ന് പടമുഗൾ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ്പ്ലൈൻ സാന്നിധ്യം നിർമ്മണ പുരോഗതിയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം - പാലാരിവട്ടം സ്ട്രെച്ചിലെ ഭൂമിയേറ്റെടുപ്പും പദ്ധതിയെ പിന്നോട്ട് വലിച്ചു. 2024 ഡിസംബറിൽ ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികൾ ഈ വർഷം മാർച്ച് മാസത്തിലാണ് പൂർണമായും തീർക്കാൻ കഴിഞ്ഞത്. ഇതാണ് മൊത്തം സമയപരിധി നീളാൻ കാരണമായ മറ്റൊരു കാര്യം.
കൊച്ചി മെട്രോ രണ്ടാംഘട്ടം
കലൂരിലെ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. 'പിങ്ക് ലൈൻ' എന്നറിയപ്പെടുന്ന ഈ പാത പൂർത്തിയാകുന്നതോടെ കാക്കനാട് മേഖലയിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറും. നിലവിൽ കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് ഇവിടം.
കാക്കനാട്, ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി, കിൻഫ്ര, കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ തുടങ്ങിയ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലേക്ക് പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനയും ഗതാഗതക്കുരുക്കും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് മെട്രോയുടെ രണ്ടാം ഘട്ടം വലിയ പ്രതീക്ഷ നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി ജെഎൽഎൻ സ്‌റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വഴക്കാല, പടമുഗൾ, കാക്കനാട് ജംഗ്ഷൻ, കാക്കനാട് സിവിൽ സ്‌റ്റേഷൻ, കൊച്ചിൻ എസ്ഇസെഡ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്‌റ്റേഷനുകൾ സ്ഥാപിക്കും. ഇതിലൂടെ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സാധാരണ യാത്രക്കാർക്കും കൂടുതൽ വേഗത്തിലും കുറഞ്ഞ സമയത്തിലും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കും.
കാക്കനാട്, ഇൻഫോപാർക്ക് മേഖലകളിലെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുന്നതിനൊപ്പം നഗരത്തിലെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായകമാകും. ഭാവിയിലെ കൊച്ചിയുടെ വികസനത്തിന് ശക്തമായ അടിത്തറയാകുന്ന പദ്ധതിയായാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തെ വിലയിരുത്തുന്നത്.