മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചു
മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ സ്വന്തമാക്കി ബിജെപി. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതോടെയാണ് മൂന്നാമത്തെ സീറ്റും ബിജെപിയുടെ കൈകളിലെത്തിയത്. എന്നാൽ, പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ മറ്റ് മത്സരാർത്ഥികൾ ആരും രംഗത്തില്ലാതിരുന്നതിനെ തുടർന്നാണ് ബിജെപി സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചത്. തുടർന്ന് മൂവരും തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് കാണിച്ച് ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസർ അവരുടെ പത്രിക തള്ളിയത്. ജൂൺ 18-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഇനി ബാക്കിയുള്ള 24 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. അന്നേ ദിവസം രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. തുടർന്ന് വൈകീട്ട് 5 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.