കാഫിർ സ്ക്രീൻ ഷോട്ട് കേസ്; യുഡിഎഫിന്റെ തിരക്കഥ അനുസരിച്ച് എസ്ഐടി പ്രവർത്തിച്ചാൽ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് എസ് ഐ ടി പ്രവർത്തിക്കുന്നതെന്ന് ഡി വൈ എഫ് ഐ. അന്വേഷണവുമായി സഹകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും ഡി വൈഎഫ്ഐ കോഴിക്കോട് ജില്ലാ ഭാരവാഹികൾ അറിയിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ വ്യാപകമായി പ്രചരിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിന്റെ പേരിൽ യു.ഡി.എഫ് സർക്കാരും പ്രത്യേക അന്വേഷണ സംഘവും രാഷ്ട്രീയ ലക്ഷ്യത്തോടെ നീങ്ങുകയാണെന്നാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി അനൗദ്യോഗികമായി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിലെ മെമ്പർമാരെ ദിവസേന വിളിപ്പിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നു. കുറ്റം സമ്മതിച്ചാൽ വിടാമെന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തുകയാണ് പ്രത്യേക അന്വേഷണ സംഘം.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സഹായമാകുന്നതായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട്. പ്രതികളെ മുൻകൂട്ടി നിശ്ചയിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. യുഡിഎഫിന്റെ തിരക്കഥ അനുസരിച്ചാണ് എസ്.ഐ.ടി പ്രവർത്തിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു.