സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരം അടിച്ചമർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: സിഐടിയു
തൃശ്ശൂരിൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത നേഴ്സുമാരടക്കമുള്ള ആശുപത്രി തൊഴിലാളികളെ പോലീസ് തൃശൂർ ജില്ലാ ലേബർ ഓഫീസിൽ വച്ച് മർദ്ദിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സംസ്ഥാന കമ്മിറ്റി സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. മർദ്ദനത്തിൽ 9 നേഴ്സുമാർക്ക് പരിക്കേൽക്കുകയും അവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തൃശ്ശൂർ ജില്ലയിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലും നേഴ്സുമാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ആണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്.
കേന്ദ്രസർക്കാർ ലേബർ കോഡ് നടപ്പാക്കിയതിനെ തുടർന്ന് 1948-ലെ മിനിമം വേജസ് ആക്ട് നിലവിലില്ലാതായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരത്തിന്റെ ഭാഗമായി പുതിയ മിനിമം വേജസ് നിയമം നിർമിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയും. മുൻപ് ഹൈക്കോടതി സ്റ്റേ പിൻവലിച്ചപ്പോൾ, മുൻ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് പരിഷ്കരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സർക്കാർ നിയമപരമായി പ്രഖ്യാപിച്ച ഈ മിനിമം വേജസ് നടപ്പിലാക്കാൻ തയ്യാറാകുന്നില്ല.
തൃശൂർ ജൂബിലി ആശുപത്രി മാനേജ്മെന്റിന്റെ നടപടി അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ്. നെഴ്സുമാരോടൊപ്പം പാരാമെഡിക്കൽ സ്റ്റാഫിന്റെയും വേതന വർദ്ധനവ് നടപ്പിലാക്കുവാൻ മാനേജ്മെന്റുകൾ തയ്യാറാവണം. തൃശ്ശൂരിൽ സമരക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഒത്തുതീർപ്പിന് ശ്രമിക്കേണ്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച വനിതാ നെഴ്സുമാരെയടക്കം ലേബർ ഓഫീസിൽ വച്ച് പോലീസ് ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. തൊഴിൽ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ച് ഒതുക്കാമെന്ന രീതിയെ സിഐടിയു ശക്തമായി എതിർക്കുന്നു. ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെടുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രശ്നം അടിയന്തരമായി ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കുവാൻ ആശുപത്രി മാനേജ്മെന്റുകളും സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.