ചെറുകുടുക്കയിലെ കുഞ്ഞ് നിക്ഷേപങ്ങൾ സമാഹരിച്ച് അവർ വീടൊരുക്കുന്നു; കുടുംബശ്രീയുടെ ശ്രീഭവനം പദ്ധതിക്ക് തുടക്കമായി
കാസർകോഡ് ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനമൊരുക്കുന്ന കുടുംബശ്രീയുടെ ശ്രീഭവനം പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നിർമിക്കുന്ന ആദ്യ വീടിൻ്റെ തറക്കല്ലിട്ടു. ചെറുകുടുക്കയിലെ കുഞ്ഞ് നിക്ഷേപങ്ങൾ സമാഹരിച്ച് ഭവന രഹിതർക്ക് വീടൊരുക്കുന്നതാണ് കുടുംബശ്രീയുടെ പദ്ധതി. കുടുംബശ്രീ ജില്ലാ മിഷൻ ആവിഷ്കരിച്ച ‘ശ്രീഭവനം – ഒരുമയിലുയരും കൂട്’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ആദ്യ വീടിൻ്റെ തറക്കല്ലിടലും ചീമേനിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് നിർവ്വഹിച്ചു. പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ സൂക്ഷിക്കുന്ന കുടുക്കകളിൽ 100 ദിവസത്തിനകം കുറഞ്ഞത് 100 രൂപ നിക്ഷേപിക്കും. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളിൽ നിന്ന് മാത്രം ഇത്തരത്തിൽ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും. ഇതിനു പുറമെ സ്പോൺസർമാരിൽ നിന്ന് നിർമ്മാണ സാമഗ്രികളും, വിവിധ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സൗജന്യ അദ്ധ്വാനവും ലഭ്യമാക്കിവീടുകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ലൈഫ് മിഷൻ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാൽ വീട് ലഭിക്കാതെ പോയവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. വാർഡ് കമ്മറ്റികളുടെ പ്രത്യേക സ്ക്രീനിംഗിനും സി.ഡി.എസ് പരിശോധനകൾക്കും ശേഷം ഗുണഭോക്താവിനെ തെരഞ്ഞെടുക്കും.