ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു
ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നതിൽ പമ്പ പൊലീസ് കേസെടുത്തു.കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാമേഖലയിൽ നടന്ന ഈ സംഭവം ഗൗരവകരമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം
ആദ്യമായാണ് സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ ഇത്തരത്തിൽ എത്തുന്നത്.കോസ്റ്റ് ഗാർഡിന്റെ സി ജി 821 എന്ന ഹെലികോപ്റ്ററാണ് സന്നിധാനത്ത് പറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹെലികോപ്റ്റർ കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തിൽ പറന്നത്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററിൽ ഉള്ളവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഇതിനെത്തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോണുകൾക്ക് പോലും വിലക്കുണ്ട്. വിവിഐപികളുമായി വരുന്ന ഹെലികോപ്റ്ററുകൾ നിലയ്ക്കലിൽ ഇറങ്ങാൻ പോലും മുൻകൂർ അനുമതി ആവശ്യമാണ്. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന സന്നിധാനത്ത് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ എഡിജിപി ശ്രീജിത്ത് സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടും ഹൈക്കോടതിക്ക് കൈമാറും.