‘നിതിൻ രാജിൻ്റെ ആത്മഹത്യ ഗൗരവതരം’; എം വി ഗോവിന്ദൻ മാസ്റ്റർ
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പ്രശ്നം കേരളം വളരെ ഗൗരവപൂർവമായാണ് കാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ, അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും അവശേഷിക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതീയമായ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി ആശയതലത്തിലും നിയമപരമായും ശക്തമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്. കേരളം വളർത്തിയെടുത്ത നവോത്ഥാനപരമായ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് സാധിക്കണം. ഈ സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും, നിയമപരമായ പഴുതുകളിലൂടെ അവർ രക്ഷപ്പെടുന്നത് തടയാനും ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള പീഡനങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കരുത്തുണ്ടാവണം. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുന്നത് ഇത്തരം പ്രവണതകൾ ശക്തിപ്പെടാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.