‘ആധുനിക ലോകത്ത് വികസനത്തിന്റെ പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്ന നാടാക്കി കേരളത്തെ മാറ്റുക ലക്ഷ്യം’; മുഖ്യമന്ത്രി
ആധുനിക ലോകത്ത് വികസനത്തിന്റെ പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്ന നാടാക്കി കേരളത്തെ മാറ്റുക ഇതാണ് യുവജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്യൂ ടി തോമസിന്റെ തെരഞ്ഞെടുപ്പ് കൺവെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാണ്. നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ചു. ലോകത്തിൽ അപൂർവ രാജ്യങ്ങളെ മാത്രമാണ് അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളം പോലുള്ള സ്ഥലത്ത് എങ്ങനെ ഇത് സാധിച്ചു എന്നതാണ് ലോകത്തെ അമ്പരപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
66,000 അതിദാരിദ്ര്യ കുടുംബങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നത്.
ആ കുടുംബങ്ങളെ ഒറ്റയടിക്ക് അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുകയല്ല ചെയ്തതെന്നും ഓരോ കുടുംബത്തെയും എടുത്ത്, ആ കുടുംബം അതിദാരിദ്ര്യം അനുഭവിക്കാനുള്ള കാരണം എന്താണെന്ന് പരിശോധിച്ച് അവ പരിഹരിച്ചാണ് പ്രഖ്യാപനം നടത്തിയത്. തുടർ ഭരണം എൽഡിഎഫിന് സമ്മാനിച്ചത് കൊണ്ടാണ് ലോകം ശ്രദ്ധിക്കുന്ന പദവിയിലേക്ക് നമ്മുടെ നാട് ഉയർന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണത്തിൽ യുഡിഎഫ് കാലത്ത് തെറ്റായ ശീലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ശീലം മാറ്റാനാണ് ഹരിത കേരള മിഷൻ ആരംഭിച്ചത്. ഇന്ന് മാലിന്യക്കൂമ്പാരം ഇപ്പോള്‍ കാണാനില്ല. നമ്മുടെ തന്നെ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്- ബിജെപിയിൽ നിന്നും വ്യത്യസ്തമായ ബദൽ നയമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.