Select Location
All Locations
State
Region
City / District
കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടിയുടെ നികുതി ഒഴിവാക്കി നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ട്. നികുതി ഒഴിവാക്കി നല്‍കിയത് ബീവറേജസ് കോര്‍പ്പറേഷന് മദ്യം വിറ്റാല്‍ വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് ഇറക്കിയ വിജ്ഞാപനത്തിലൂടെ. സിഎജി കണ്ടെത്തിയപ്പോള്‍ തുക തിരിച്ചടപ്പിച്ചുവെന്നും റിപ്പോര്‍ട്ട്. അബ്കാരി നിയമം അനുസരിച്ച് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഡിസ്റ്റിലറി, ബ്രൂവറി, വൈനറി എന്നിവ വിദേശ മദ്യത്തിന്റെ വിറ്റുവരവിന്റെ അഞ്ചുശതമാനം വിറ്റുവരവ് നികുതി അടയ്‌ക്കണം. എന്നാല്‍ സംസ്ഥാനത്തെ ഏതെങ്കിലും ഡിസ്റ്റലറികള്‍ മദ്യം കെസിബിസിക്ക് വിറ്റാല്‍ അതിന് വിറ്റുവരവ് നികുതി നല്‍കേണ്ടെന്ന് 2022 ഡിസംബര്‍ ഒന്നിന് വിജ്ഞാപനം ഇറക്കി. ഈ വിജ്ഞാപനം അനുസരിച്ച് ഡിസ്റ്റലറികള്‍ നിര്‍മിക്കുന്ന മദ്യത്തിന് മാത്രമാണ് നികുതിയെന്ന് ചൂണ്ടിക്കാട്ടി 13.81 കോടിയുടെ നികുതി ഇളവ് കഞ്ചിക്കോട്ടെ ബ്രൂവറിക്ക് നല്‍കിയെന്നുമാണ് സിഎജി കണ്ടെത്തിയത്. ഇത് സിഎജി പിടികൂടിയപ്പോള്‍ 16.50 കോടിരൂപ ഉടമയെക്കൊണ്ട് അടപ്പിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കൂടാതെ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ്‌സ് പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറിയില്‍ അസംസ്‌കൃത വസ്തുവായ ഇഎന്‍എയുടെ (എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) കുറവിലുണ്ടായ വരുമാന നഷ്ടം വീണ്ടെടുക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. ഇതിന്റെ ഫലമായി 51.88 കോടിയുടെ നഷ്ടമുണ്ടായി. മാഹിയിലേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നതിന് എക്‌സൈസ് വകുപ്പ് നല്‍കിയ ട്രാന്‍സിറ്റ് പെര്‍മിറ്റുകള്‍ ചെക്ക് പോസ്റ്റുകളില്‍ സൂക്ഷിച്ച രേഖകളുമായി പരിശോധിച്ചപ്പോള്‍ 22 പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുന്ന 1,10,720 ലിറ്റര്‍ ഭാരത നിര്‍മിത വിദേശ മദ്യം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതിന്റെ രേഖകളില്ല. ഇത് കേരള വിപണിയിലേക്ക് കടത്തിവിട്ടു. ഇതുമൂലം 5.10 കോടിയുടെ വരുമാനനഷ്ടമുണ്ടായെന്നും കണ്ടെത്തി. ഇങ്ങനെ വകുപ്പിന്റെ കണ്ണടയ്‌ക്കല്‍ മൂലം 19.17 കോടിയുടെ നികുതി നഷ്ടമായെന്നും 2024ലെ കണക്കുകള്‍ വിലയിരുത്തിയ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.


Janmabhumi 2 hours ago
Home Flash News