മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തുറന്ന് പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ്. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വര്‍ഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വര്‍ഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
തനിക്കെതിരായ കേസുകളിലും അദ്ദേഹം വിശദീകരണം നല്‍കി. വോട്ടര്‍ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാന്‍സ് കേസ്, കമ്പനി നിയമക്കേസ്, എസ്.എന്‍.ട്രസ്റ്റ് കേസ്, കെ.കെ മഹേശന്‍ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരെ വിധിയില്ല. നിരവധി കേസുകള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്‍ഡിപി യോഗം നടത്തുണ്ട്. എന്നാല്‍ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും കേസ് തോല്‍ക്കുമ്പോള്‍ വഴിയില്‍ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ചില ദൃശ്യമാധ്യമങ്ങള്‍ അതിനെ അജണ്ടയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടും ടൈയും കെട്ടി ചിലര്‍ നടത്തുന്ന അന്തി ചര്‍ച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണ്. ചാനല്‍ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധര്‍മ്മമെന്നും അദ്ദേഹം ചോദിച്ചു. അധമ മാധ്യമപ്രവര്‍ത്തനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി യോഗനാദം എഡിറ്റോറിയലില്‍ വ്യക്തമാക്കി. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളില്‍ ഇരി ക്കുന്നവരും. ഇപ്പോള്‍ ലീഗിന്റെ മന്ത്രിയായ കെ.എം.ഷാജിയുടെ മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാകുമെങ്കില്‍ ആയിക്കോട്ടെ.