ഇറാൻ – യുഎസ് സംഘർഷം; വ്യോമപാത അടച്ച് കുവൈറ്റ്
വ്യോമപാത താത്കാലികമായി അടച്ചതായി അറിയിച്ച് കുവൈറ്റ്. ഇറാൻ – യുഎസ് സംഘർഷത്തിന്റെ തുടർച്ചയായി രാജ്യത്തിന് നേരെ നടക്കുന്ന ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. കുവൈറ്റിലേക്കുള്ള വിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് താത്കാലിക നിയന്ത്രണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ട്റേറ്റ് ജനറൽ അറിയിച്ചു.
വ്യോമപാത അടച്ചതോടെ പ്രവാസികൾ നിലവിൽ കടുത്ത ആശങ്കയിലാണ്. നിയന്ത്രണം എന്നുവരെ തുടരുമെന്ന ആശങ്കയിലാണിവർ. അതേസമയം യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കുവൈറ്റിന് ഡ്രോൺ പ്രതിരോധ ആയുധങ്ങളും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും വിൽക്കാൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. 1.98 ബില്യൺ ഡോളർ വിലവരുന്ന പ്രതിരോധ ആയുധങ്ങൾ വിൽക്കാനാണ് അനുമതി. കുവൈറ്റിന് നേരെ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ പ്രതിരോധ കരാറിന് യുഎസ് അനുമതി ലഭിച്ചത്.