‘വളഞ്ഞിട്ടടിച്ചോളൂ.....സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല’; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് റിയാസ്
തിരുവനന്തപുരം: ഇഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് വ്യക്തമാക്കിയ റിയാസ് അവസാന ശ്വാസംവരെയും പോരാടുമെന്നും അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം.
'വളഞ്ഞിട്ടടിച്ചോളൂ. പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാനശ്വാസം വരെയും പോരാടും' റിയാസ് ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഭർതൃപിതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിലും അടക്കം ഇഡി റെയ്ഡ് നടത്തി വരികയാണ്. റിയാസിന്റെ ഭാര്യ വീണാ വിജയന്റെ എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിലില്ലായിരുന്നു. രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തി വരുന്നത്.