വിദ്യാഭ്യാസ മന്ത്രി മാറിയാലും ഫലപ്രഖ്യാപനത്തിനിടെ നാക്കുപിഴ തുടരും; മന്ത്രി എൻ. ഷംസുദീന് ട്രോൾ
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ നാക്കുപിഴകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇ പി ജയരാജനും തിരുവഞ്ചൂർ രാധാകൃഷ്ണനും വി. ശിവൻകുട്ടിക്കും പിന്നാലെ ഇപ്പോൾ ട്രോളന്മാരുടെ ഇരയായിരിക്കുന്നത് പുതിയ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനാണ്. ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രിക്ക് സംഭവിച്ച നാക്കുപിഴയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചിരി പടർത്തുന്നത്. വിജയശതമാനവും വിജയിച്ചവരുടെ എണ്ണവും പറയുന്നതിനിടയിലാണ് മന്ത്രിക്ക് അക്കങ്ങൾ മാറിയത്. 'രണ്ടു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ' (2,90,398) ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വായിക്കേണ്ട സ്ഥാനത്ത്, മന്ത്രി വായിച്ചത് 'രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ' എന്നാണ്. വലിയ അക്കങ്ങൾ വായിക്കുമ്പോൾ ആർക്കും സംഭവിക്കാവുന്ന ഒരു സാധാരണ നാക്കുപിഴ മാത്രമാണിതെങ്കിലും, ട്രോളന്മാർ ഈ ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുകയാണ്. പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പരീക്ഷാഫല പ്രഖ്യാപനമായിരുന്നു ഇത്.
നാക്കുപിഴകൾ ഒരുവശത്ത് ട്രോളായി നിറയുമ്പോഴും ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലത്തിൽ വിജയശതമാനം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. 77.97% പേരാണ് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷം ഇത് 77.81% ആയിരുന്നു (0.16 ശതമാനത്തിന്റെ വർധനവ്). ആകെ 4,52,437 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ യോഗ്യത നേടിയ 2,90,398 പേരിൽ പതിവുപോലെ പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ. പെൺകുട്ടികളുടെ വിജയശതമാനം 86.69% ആയപ്പോൾ ആൺകുട്ടികളുടേത് 68.41% മാത്രമാണ്.
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാണ്. പരാജയപ്പെട്ടവർക്ക് അടുത്ത മാസം തന്നെ സേ (SAY) പരീക്ഷ എഴുതാൻ അവസരമുണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷാഫലം ജൂൺ പത്തിന് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. Click here to add News18 as your preferred news source on Google. ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ,