'ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകും'; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ. യുഎസിന്റെ ഭാഗത്തുനിന്നും ഇനിയുണ്ടാകുന്ന ഏതൊരു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലാണ് മേഖലയിൽ വീണ്ടും സംഘർഷം കടുക്കുന്നത്. News18 News18 ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ യുഎസ് സൈന്യം വെടിനിർത്തൽ ലംഘനം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 'വെടിനിർത്തൽ നിലവിൽ വന്നതിനുശേഷവും നിയമവിരുദ്ധവും നീതീകരിക്കാനാകാത്തതുമായ നടപടികൾ തുടരുന്ന യുഎസ് ഭീകരസൈന്യം, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമോസ്ഗാൻ മേഖലയിൽ വലിയ തോതിൽ വെടിനിർത്തൽ ലംഘനം നടത്തിയിട്ടുണ്ട്. ഏതൊരു ആക്രമണത്തിനും രാജ്യം കൃത്യമായ മറുപടി നൽകും. സ്വന്തം ഭൂപ്രദേശം സംരക്ഷിക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല,' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി മുതിർന്ന ഇറാൻ പ്രതിനിധി സംഘം ഖത്തറിലുള്ളപ്പോഴാണ് സംഭവം.
തെക്കൻ ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും പേർഷ്യൻ ഗൾഫിൽ ലാൻഡ് മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളെ ലക്ഷ്യമിട്ടതായും തിങ്കളാഴ്ച യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച യുഎസിന്റെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കിയത്. തങ്ങളുടെ വ്യോമപ്രതിരോധ വിഭാഗം യുഎസിന്റെ ആർക്യു-4 ഡ്രോണിന് നേരെയും എഫ്-35 (F-35) യുദ്ധവിമാനത്തിന് നേരെയും വെടിയുതിർത്തതായും റവല്യൂഷണറി ഗാർഡ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിന്റെ ലംഘനങ്ങൾ തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. പാകിസ്താന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 8 മുതൽ നിലവിൽ വന്ന താല്കാലിക വെടിനിർത്തൽ കരാറാണ് പുതിയ വ്യോമാക്രമണങ്ങളോടെ പ്രതിസന്ധിയിലായിരിക്കുന്നത്.