'പാകിസ്താൻ മധ്യസ്ഥനാകുന്നത് അംഗീകരിക്കാനാകില്ല'; അബ്രഹാം ഉടമ്പടിയിൽ പാക് നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് സെനറ്റർ
അമേരിക്ക-ഇറാൻ ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നതിനെതിരെ വിയോജിപ്പുമായി യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയിൽ പങ്കാളിയാകുന്ന കാര്യത്തിൽ പാകിസ്താൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് പാകിസ്താൻ സ്വീകരിക്കുന്നതെന്ന് ലിൻഡ്സെ ഗ്രഹാം കുറിച്ചു. 'അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥനാകുന്നത് അംഗീകരിക്കാനാകില്ല. ഇസ്രായേലിനോടുള്ള അവരുടെ ശത്രുത പണ്ടുമുതലേ ഉള്ളതാണ്. ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ തങ്ങളുടെ വ്യോമതാവളങ്ങളിൽ ഒളിത്താവളമൊരുക്കുന്നുണ്ട്. അബ്രഹാം ഉടമ്പടിയിൽ ചേരണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനത്തോട് പാകിസ്താൻ ഇപ്പോൾ തന്നെ മറുപടി പറയേണ്ടതുണ്ട്,' ഗ്രഹാം വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള അബ്രഹാം ഉടമ്പടിയിൽ പാകിസ്താൻ ഒരിക്കലും ഭാഗമാകില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലിൻഡ്സെ ഗ്രഹാമിന്റെ വിമർശനം.
പാകിസ്താന്റെ അടിസ്ഥാനപരമായ ആശയങ്ങൾക്ക് വിരുദ്ധമായ ഒരുടമ്പടിയിലും രാജ്യം ഒപ്പുവെക്കില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു ദിവസം പോലും വിശ്വസിക്കാൻ കൊള്ളാത്തവരുമായി നമ്മൾ എങ്ങനെയാണ് ചർച്ചയ്ക്ക് ഇരിക്കുക? ഇസ്രായേലിന്റെ കാര്യത്തിൽ പാകിസ്താന് കൃത്യമായ നിലപാടുണ്ട്. പാക് പാസ്‌പോർട്ടിൽ പോലും ഇസ്രായേൽ സന്ദർശിക്കാൻ അനുമതിയില്ല,' അദ്ദേഹം ഓർമ്മിപ്പിച്ചു. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിതമാകാതെ ഇസ്രായേലിനെ പാകിസ്താൻ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്രഹാം ഉടമ്പടി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമം ശക്തമാക്കുന്നതിനിടയിലാണ് ഈ വാക്പോര്. സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. യുഎസ് മധ്യസ്ഥതയിൽ 2020-ലാണ് അബ്രഹാം ഉടമ്പടി ഒപ്പുവെച്ചത്.