‘ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ്’; വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക എന്നും മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ് എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക. ഉപഭോഗം കൂടുമ്പോൾ ഡ്രിപ്പ് ആകും. അത് പത്തു മിനിറ്റ് വരെ ആയിരിക്കും ഇത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രണം ലഘൂകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ന് നല്ല മഴ ലഭിച്ചു. അതുകൊണ്ട് ഇന്ന് ഇളവ് ഉണ്ടാകും.ഇതുവരെ ഇല്ലാത്ത ഉഷ്ണ തരംഗമാണ് ഉണ്ടായത്. ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾ പ്രതിസന്ധി വർദ്ധിപ്പിച്ചു. ഗ്യാസ് ലഭിക്കാത്തതുമൂലം ജനങ്ങൾ ഇൻഡക്ഷൻ കുക്കറിലേക്ക് മാറി.ഇതെല്ലാം ഉപഭോഗം വർദ്ധിപ്പിച്ചു എന്നും വൈദ്യുതി ഉപയോഗത്തിൽ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത് എന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാനും കഴിയും. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം.