ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; കൃത്യത നിരീക്ഷിച്ച് കിം ജോങ് ഉൻ;ഒപ്പം മകൾ ജൂ എയും
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ശക്തമായ മുന്നറിയിപ്പുമായി ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. അത്യാധുനിക യുദ്ധക്കപ്പലായ 'ചോയ് ഹ്യോണിൽ' (Choe Hyon) നിന്നാണ് തന്ത്രപ്രധാനമായ മിസൈലുകൾ വിക്ഷേപിച്ചത്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകൾ കിം ജൂ എയും മിസൈൽ പരീക്ഷണം വീക്ഷിക്കുന്ന ചിത്രങ്ങൾ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) പുറത്തുവിട്ടു.
ചൊവ്വാഴ്ച നടന്ന മിസൈൽ പരീക്ഷണം വിഡിയോ കോൺഫറൻസിങ് വഴിയാണ് കിം ജോങ് ഉൻ നിരീക്ഷിച്ചത്. യെല്ലോ സീയിൽ (Yellow Sea) സജ്ജീകരിച്ചിരുന്ന ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ കൃത്യമായി പതിച്ചതായി കെ.സി.എൻ.എ അറിയിച്ചു. ഏകദേശം 10,116 മുതൽ 10,138 സെക്കൻഡ് വരെ ആകാശത്ത് സഞ്ചരിച്ച ശേഷമാണ് മിസൈലുകൾ ലക്ഷ്യം കണ്ടത്
ശ്രദ്ധാകേന്ദ്രമായി കിം ജൂ എ മിസൈൽ പരീക്ഷണ സമയത്ത് കിമ്മിനൊപ്പം അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകൾ ജൂ എയും ഉണ്ടായിരുന്നു എന്നത് ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ ചാരസംഘടന നൽകിയ റിപ്പോർട്ട് പ്രകാരം, കിം ജോങ് ഉന്നിന്റെ രാഷ്ട്രീയ പിൻഗാമിയായി ജൂ എയെ ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ സജീവമാണ്. സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലും അടുത്തിടെയായി ജൂ എയുടെ സാന്നിധ്യം പതിവാണ്.