Select Location
All Locations
State
Region
City / District
ബ്രിക്‌സ് ഉച്ചകോടി; ലോക നേതാക്കളെ കാത്ത് ഡൽഹി, പുടിൻ നേരത്തെ എത്തി, ഷീയുടെ ലിമോസിൻ വരുന്നു!

ന്യൂഡൽഹി: നിർണായകമായ ബ്രിക്‌സ് ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. ആഗോള തലത്തിൽ തന്നെ ഏറ്റവും ശക്തമായ കൂട്ടായ്‌മകളിൽ ഒന്നായ ബ്രിക്‌സ് ഉച്ചകോടിയിൽ വലിയ ലോക നേതാക്കൾ തന്നെ പങ്കെടുക്കുന്നതിനാൽ ഒരുക്കങ്ങൾ അത്രയേറെ ശ്രദ്ധയോടെയാണ്. അതിൽ തന്നെ ചൈനീസ് പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരുടെ വരവിന് തന്ത്രപ്രധാനമായ പ്രാധാന്യവുമുണ്ട്.

സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്‌, ഇൻഡോനേഷ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം മറ്റ് പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ലഭിച്ച വിവരങ്ങൾ പ്രകാരം പുടിൻ ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലാണ് താമസിക്കുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്കായി ഡൽഹിയിലെ നിരവധി ആഡംബര ഹോട്ടലുകൾ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭക്ഷണകാര്യത്തിൽ സുരക്ഷയ്ക്ക് നൽകുന്ന പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ വേദിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതും പുടിൻ തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കർശനമായി നിരീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളിലൊന്നുമായാണ് പുടിൻ വിദേശയാത്രകൾ നടത്തുന്നത്. അദ്ദേഹത്തിന് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ റഷ്യൻ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ. വിദേശയാത്രകളിൽ 73 വയസ്സുള്ള പുടിന് നൽകുന്ന ഭക്ഷണം റഷ്യയിൽ നിന്ന് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രത്യേക പരിശീലനം നേടിയ സംഘമാണ് തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് ഉപയോഗിക്കുന്ന ചേരുവകൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. ഓരോ വിഭവവും പ്രത്യേകം പരിശോധിച്ച ശേഷമാണ് പുടിന് നൽകുന്നത്.

ഭക്ഷണത്തിലൂടെ ഉണ്ടാകാനിടയുള്ള ആരോഗ്യ, സുരക്ഷാ അപകടസാധ്യതകൾ പരമാവധി കുറയ്ക്കുകയാണ് ഈ കർശന പരിശോധനകളുടെ ലക്ഷ്യം. പ്രത്യേകിച്ച് ലോകത്തിൽ ഏറ്റവുമധികം ഭീഷണികൾ നേരിടുന്ന ഭരണാധികാരി എന്ന നിലയിൽ പുടിന്റെ സുരക്ഷയിൽ ഇന്ത്യയിൽ എത്തുമ്പോഴും യാതൊരു കുറവുമുണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അതുപോലെ തന്നെ എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു സാന്നിധ്യം ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻപിങിന്റെതാണ്. മോദിയുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏഷ്യയിലെ വൻ ശക്തികളായ ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളും അതിനെ കരുതലോടെയാണ് കാണുക. ഇത് കൂടാതെ ഷീയുടെ വരവ് വാഹനപ്രേമികൾക്ക് വിരുന്നാവും എന്നാണ് പ്രതീക്ഷ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഔദ്യോഗിക വാഹനമായ ഹോങ്‌ചി എൻ701 ആയിരിക്കും കൗതുകത്തിന് കാരണം. ചൈനയുടെ പരമോന്നത നേതൃത്വത്തിനായി പ്രത്യേകമായി നിർമ്മിച്ച അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബര ലിമോസിനാണ് ഹോങ്‌ചി എൻ701. ചൈനീസ് പ്രസിഡന്റിന്റെ വിദേശയാത്രകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ ഈ വാഹനത്തിൽ നിരവധി നൂതന സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹോങ്ചി എൻ701 സാധാരണ ഷോറൂമുകളിൽ വിൽക്കുന്ന ഒരു വാഹനമല്ല. ചൈനീസ് ആഡംബര വാഹന ബ്രാൻഡായ ഹോങ്ചി പ്രത്യേകം നിർമ്മിച്ച സ്‌റ്റേറ്റ് ലിമോസിനാണിത്. ഹോങ്ചി എന്ന പേരിന്റെ അർഥം 'ചുവന്ന പതാക' എന്നാണ്. ഷി ജിൻപിങ്ങിന്റെ വിദേശ സന്ദർശനങ്ങളിൽ നേരത്തെയും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. അടുത്തിടെ ഈജിപ്‌ത്‌ സന്ദർശിച്ചപ്പോഴും അതിന് മുമ്പ് അമേരിക്ക, റഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളിലും ഷിയുടെ ഔദ്യോഗിക വാഹനമായി ഹോങ്ചി എൻ701 ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആഡംബര വാഹനം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പലരും. കൂടാതെ ഈ മൂന്ന് ലോക നേതാക്കളുടെയും കൂടിക്കാഴ്‌ചയ്ക്കും പ്രാധാന്യം ഏറെയാണ്.


One India Malayalam 1 hour ago
Home Flash News