മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ പേരു മാറ്റിയാൽ പ്രശ്നം മാറുമോ? ഡോ. സി ജെ ജോൺ
മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്ന നടപടിയിൽ പ്രതികരിച്ച് മാനസികരോഗവിദഗ്‌ധൻ ഡോ. സി.ജെ. ജോൺ. പേരുമാറ്റിയാൽ പ്രശ്നം മാറുമോയെന്നും നിലവിലെ പേരിൽ അശാസ്ത്രീയമായ എന്തെങ്കിലും ഉണ്ടോയെന്നും സി.ജെ. ജോൺ ചോദിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഹാപ്പിനെസ്സ് ആൻഡ് വെൽനെസ്സ് സെന്ററെന്ന് പുനർനാമകരണം ചെയ്യാമെന്ന ഓഫറിനെ ഹൈക്കോടതി സ്വാഗതം ചെയ്തുവെന്ന വാർത്ത കണ്ടു . മാനസികാരോഗ്യമെന്ന പദ പ്രയോഗം മോശമെന്ന മട്ടിലുള്ള പ്രതീതി ഉണ്ടാക്കുന്നത് സ്റ്റിഗ്മ കൂട്ടും. പറയേണ്ട കാര്യം തുറന്ന് പറയാതെ വേറെ പേരിട്ട് പറയുമ്പോൾ വിവേചനം കൂടില്ലേ?
മാനസികാരോഗ്യ കേന്ദ്രങ്ങളെന്ന പേരിൽ രോഗി വിവേചനത്തിന്റെയും സ്റ്റിഗ്മയുടെയും ധ്വനിയുണ്ടെന്ന യുക്തിയിൽ അത് മാറ്റി വേറെന്തോ ആക്കണമെന്ന ഒരു നിർദ്ദേശം ആ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയ ഹൈക്കോടതി സംഘത്തിൽ നിന്നാണ് ഉണ്ടായത്. കോടതിയുടെ ഉദ്ദേശ്യ ശുദ്ധിയെ ആദരിച്ചുകൊണ്ട് ചില കാര്യങ്ങൾ പറയേണ്ടി വരുന്നു. നിലവിലെ പേരിൽ അശാസ്ത്രീയമായ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യമാണ് ആദ്യത്തേത്. ലോകമെമ്പാടും പ്രചാരത്തിലുള്ള പ്രയോഗമാണ് മെന്റൽ ഹെൽത്ത്. ധാരാളം സ്ഥാപനങ്ങൾക്കും ഈ പേരുണ്ട്. ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെന്റൽ ഹെൽത്ത് എന്ന വാക്കാണ് സ്വീകരിച്ചിരിക്കുന്നത്. സൈക്കയാട്രിക് സെന്റർ എന്ന പേരും കാണാറുണ്ട് .
ആഗോള വ്യാപകമായി ഒക്ടോബർ പത്താം തിയതി ആചരിക്കുന്ന ദിനവും മെന്റൽ ഹെൽത്ത് ഡേയാണ്. ഭാരതത്തിൽ ഈ സേവന മേഖലക്കായി പ്രയോഗിക്കുന്ന നിയമവും മെന്റൽ ഹെൽത്ത് കെയർ ആക്ട് ആണ്. ഇന്ത്യൻ ലുണസി ആക്ടിൽ നിന്നുള്ള പുരോഗമനപരമായ മാറ്റമാണിത്. സ്റ്റിഗ്മ ഭയന്ന് ശാസ്ത്രീയതയോടെ ഉപയോഗിക്കുന്ന പദ പ്രയോഗത്തെ മാറ്റുന്നതിൽ അശാസ്തീയതയുണ്ട്. പോരടിക്കേണ്ടത് പേരിനോടാണോ അതോ അബദ്ധ ധാരണകളുടെ സൃഷ്ടിയായ വിവേചനങ്ങളോടും സ്റ്റിഗ്മയോടുമാണോ ? അത് ചെയ്തില്ലെങ്കിൽ സ്വർഗ്ഗ കേന്ദ്രമെന്ന പേരിട്ടാലും കാര്യമില്ല .
സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കാര്യങ്ങൾ അത്ര ഹാപ്പിയല്ലെന്നാണ് നിരീക്ഷണം. അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമെന്നാണ് ഹൈക്കോടതി പറയുന്നത്. ഉള്ള ജീവനക്കാർ നന്നായി പണി എടുക്കുന്നുണ്ടെന്ന സാക്ഷ്യമുണ്ട്. എന്നാൽ കടുത്ത ആൾക്ഷാമവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചികിത്സയുടെ ഭൗതിക സാഹചര്യങ്ങൾ
ആധുനികവൽക്കരിക്കേണ്ട ആവശ്യകത ഹൈക്കോടതി എടുത്തു പറയുന്നുണ്ട്. ഇതൊക്കെ പരിഹരിച്ചു മനുഷ്യ സൗഹൃദമായ ആധുനിക ചികിത്സാ ഇടമാക്കുകയെന്നതാണ് യഥാർത്ഥ പ്രതിവിധി . അതിന് പണം വേണം. പേര് മാറ്റം പരിഹാരമല്ല. ഇതെന്തോ മോശം രോഗമെന്ന ചിന്ത ഉള്ളിൽ പേറുന്ന സമൂഹ മനസ്സുകളിലും വേണം മാറ്റം . മറ്റേത് രോഗവും പോലെയാണ് മനസ്സിന്റെ രോഗമെന്ന വിചാരം വളർത്താനുള്ള കർമ്മ പദ്ധതികളാണ് വേണ്ടത്.
നാട് നീളെ വ്യാജ വേഷങ്ങൾ തലങ്ങും വിലങ്ങും ഉപയോഗിക്കുന്ന പേരാണ് ആരോഗ്യ മന്ത്രി നിർദ്ദേശിച്ച ഹാപ്പിനെസ്സ് ആൻഡ് വെൽനെസ്സ് സെന്റർ. പല സ്പാകൾക്കും ഈ പേരുണ്ട് .അത് ഈ സ്ഥാപനങ്ങളുടെയും സേവന രംഗത്തിന്റെയും ശാസ്ത്രീയ മുഖത്തിൽ കോമാളിത്തം ചേർത്തേക്കും.സിനിമാറ്റിക്കും റൊമാന്റിക്കുമാക്കാൻ വേണ്ടി മാത്രം ചികിത്സാ കേന്ദ്രങ്ങൾക്ക് പേരിടരുത്. പേര് സയന്റിഫിക് ആകണം.മനുഷ്യ സൗഹൃദവും മാതൃകാപരവുമായ ചികിത്സാ സൗകര്യങ്ങൾ ഉള്ളതുമാകണം. കേരളത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ അത്തരമൊരു പരിഷ്ക്കരണമാണ് തേടേണ്ടത്. പേര് മാറ്റങ്ങൾ പോലെയുള്ള മുട്ട് ശാന്തികൾ വിദഗ്ദ്ധരുമായി ആലോചിച്ചു മാത്രം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു - എന്നാണ് കുറിപ്പ്.