ചെന്നൈ: തമിഴ്‌നാട്ടിൽ തഞ്ചാവൂരിലെ സേതുഭാവച്ഛത്രത്തിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗ്രാമത്തിൽ മുത്തശ്ശിയുടെ വീട്ടിലായിരുന്ന കുട്ടി രാത്രി ക്ഷേത്രോത്സവത്തിനു പോയപ്പോഴാണ് അതിക്രമത്തിനിരയായത്. മുത്തശ്ശിയുടെ പരിചയക്കാരനായ ഒരാൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതുകണ്ട് മറ്റു നാലുപേർകൂടി അടുത്തുവരുകയും അവർ പെൺകുട്ടിയെ തട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ടശേഷം പെൺകുട്ടി അമ്മയുടെ അടുത്തെത്തി വിവരം പറഞ്ഞു.
അതിനുശേഷം സേതുഭാവച്ഛത്രം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. പോലീസ് അഞ്ച് പ്രതികളെയും അറസ്റ്റു ചെയ്തു. പ്രതികളിൽ ഒരാൾക്ക് 15-ഉം മറ്റൊരാൾക്ക് 17-ഉം ആണ് പ്രായം. ഇവരെ തഞ്ചാവൂരിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
LIVE