ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; പെസഷ്‌കിയനെ കണ്ട് ശാശ്വത സമാധാനത്തിന് പിന്തുണയുമായി മോദി
കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഈ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാവസ്ഥയും ഉഭയകക്ഷി ബന്ധങ്ങളും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, പ്രശ്‌നങ്ങളെല്ലാം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.
വാണിജ്യ മേഖലയെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, വാണിജ്യ ഷിപ്പിംഗ്, നാവികർ ഉൾപ്പെടെയുള്ള സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു സാഹചര്യത്തിലും ദോഷം വരുത്തരുതെന്നും ഊന്നിപ്പറഞ്ഞു. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം പശ്ചിമേഷ്യയിൽ ഇതുവരെ ഒരു ഡസനോളം ഇന്ത്യൻ നാവികർ മരിച്ചിട്ടുണ്ട്.