Select Location
All Locations
State
Region
City / District
പെട്രോള്‍-ഡീസല്‍ വില കൂട്ടി യുഎഇ... സെപ്തംബര്‍ 1 മുതല്‍ ഇന്ധനത്തിന് പുതിയ നിരക്ക്

യുഎഇയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ചില്ലറ വില്‍പ്പന വില പരിഷ്‌കരിച്ചു. ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് എല്ലാത്തരം ഇന്ധനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്. മേഖലയിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും കാരണം ആഗോള വിപണിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പെട്രോള്‍, ഡീസല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
യുഎഇ ഇന്ധന വില നിര്‍ണയ സമിതിയുടേതാണ് തീരുമാനം. പുതിയ വില പരിഷ്‌കാരം പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.80 ദിര്‍ഹമായിരിക്കും വില. ആഗസ്റ്റില്‍ ഇത് 3.60 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില ലിറ്ററിന് 3.69 ദിര്‍ഹമായും നിശ്ചയിച്ചു. കഴിഞ്ഞ മാസം ഇത് 3.49 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.61 ദിര്‍ഹം നിരക്കില്‍ ലഭ്യമാകും.
ആഗസ്റ്റില്‍ ഇത് 3.41 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വില ലിറ്ററിന് 4.30 ദിര്‍ഹമായി വര്‍ധിച്ചു. മുന്‍മാസം ഇത് 3.80 ദിര്‍ഹം ആയിരുന്നു. പുതിയ വില സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള ഊര്‍ജ്ജ വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, ഓരോ മാസാവസാനവും ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വില യുഎഇ ഇന്ധന വില നിര്‍ണ്ണയ സമിതി അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യാറുണ്ട്.
ജൂലൈയില്‍ വില കുറഞ്ഞതിന് ശേഷം ആഗസ്റ്റില്‍ രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മേഖലയിലെ യുദ്ധം കാരണം തുടര്‍ച്ചയായി നാല് മാസം വില വര്‍ധിച്ച ശേഷമായിരുന്നു ജൂലൈയില്‍ വില കുറഞ്ഞത്. നിങ്ങള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, സെപ്തംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതിന് ആഗസ്റ്റിനേക്കാള്‍ 10.2 മുതല്‍ 14.8 ദിര്‍ഹം വരെ അധികച്ചെലവ് വരും.
മിക്ക കുടുംബങ്ങള്‍ക്കും ഇന്ധനം ഒരു സ്ഥിരവും അനിവാര്യവുമായ ചെലവായതിനാല്‍, യുഎഇയിലെ പ്രതിമാസ പെട്രോള്‍ വില മാറ്റങ്ങള്‍ അവരുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്നു. ചെറിയ വില വ്യത്യാസങ്ങള്‍ പോലും കാലക്രമേണ വലിയൊരു തുകയായി മാറാം. വില വര്‍ധിക്കുമ്പോള്‍, ഇന്ധനച്ചെലവ് വഹിക്കുന്നതിനായി വാഹന ഉടമകള്‍ക്ക് പലപ്പോഴും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മാറ്റിവെക്കേണ്ടി വരാറുണ്ട്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് 2022-ലാണ് യുഎഇയില്‍ ഇന്ധനവില റെക്കോര്‍ഡ് നിലവാരത്തിലെത്തിയത്. അന്ന് വില ആദ്യമായി ലിറ്ററിന് 4 ദിര്‍ഹം കടന്നു. ആ വര്‍ഷം ജൂലൈയില്‍, സൂപ്പര്‍ 98 ഇന്ധനത്തിന് ലിറ്ററിന് 4.63 ദിര്‍ഹവും സ്‌പെഷ്യല്‍ 95-ന് 4.52 ദിര്‍ഹവുമായി വില ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു.


One India Malayalam 52 minutes ago
Home Flash News