Select Location
All Locations
State
Region
City / District
ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചോ? വ്യക്തത വരുത്തി കുവൈത്ത്, സൗദി അറേബ്യയും ഹൂതികളും നേര്‍ക്കുനേര്‍

ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചോ? വ്യക്തത വരുത്തി കുവൈത്ത്, സൗദി അറേബ്യയും ഹൂതികളും നേര്‍ക്കുനേര്‍

കുവൈത്ത് സിറ്റി: ഇറാനിലെ തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങള്‍ കുവൈത്തും ബഹ്‌റൈനും ആക്രമിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഇറാന്‍ സൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ച കേന്ദ്രങ്ങള്‍ക്ക് നേരെ കുവൈത്തും ബഹ്‌റൈനും ആക്രമണം നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലെയും യുഎസ് കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലയിലാണ് ഇറാനില്‍ തിരിച്ചടി നല്‍കിയത് എന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി കുവൈത്ത് രംഗത്തുവന്നിരിക്കുകയാണ്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് കുവൈത്തിന്റെ അമേരിക്കയിലെ അംബാസഡര്‍ ശൈഖ അല്‍ സെയ്ന്‍ ആലുസബാഹ് പ്രതികരിച്ചു. കുവൈത്ത് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് കുവൈത്ത് അംബാസഡര്‍ കത്ത് അയച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

പൂര്‍ണമായും തെറ്റായ വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. ഇറാനെതിരായ സൈനിക നീക്കത്തില്‍ കുവൈത്ത് പങ്കാളിയല്ല. കുവൈത്തിലെ കര, ആകാശം, കടല്‍ എന്നിവ ഇറാനെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതിന് അനുവദിക്കുകയുമില്ല എന്ന് കുവൈത്ത് അംബാസഡര്‍ അല്‍ സെയ്ന്‍ ആലുസബാഹ് കത്തില്‍ വിശദീകരിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത ഉദ്ധരിച്ച് ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, വിഷയത്തില്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതികരിച്ചിട്ടില്ല

യുദ്ധം മറ്റൊരിടത്തേക്ക് മാറുന്നു?

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ശനിയാഴ്ച മുതല്‍ ശമിച്ച മട്ടാണ്. ശക്തമായ ആക്രമണങ്ങള്‍ ഇരുവിഭാഗവും നടത്തിയിട്ടില്ല. അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പറയുന്നു. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തും വലിയ നാശനഷ്ടമാണ് മാസങ്ങള്‍ നീണ്ട യുദ്ധം വരുത്തിവച്ചത്.

എന്നാല്‍ യുദ്ധം മറ്റൊരിടത്തേക്ക് കേന്ദ്രീകരിക്കുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. യമനില്‍ സൗദി അറേബ്യയുടെ സൈന്യവും ഹൂതികളും പരസ്പരം ആക്രമണം നടത്തി. സൗദി അറേബ്യയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. യമനോട് ചേര്‍ന്ന കടല്‍പാതയായ ബാബുല്‍ മന്തിബ് ഹൂതികള്‍ തടഞ്ഞിരിക്കുകയാണ്. ഇതിലൂടെ പോയ സൗദി കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചു. യമനെതിരായ സൗദിയുടെ ഉപരോധം പിന്‍വലിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. സൗദിയിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ഹൂതികളുടെ മുന്നറിയിപ്പുണ്ട്.


One India Malayalam 1 hour ago
Home Flash News