തല ചായ്ക്കാൻ ഇടം വേണ്ടേ… എറണാകുളത്ത് റെയിൽവേ ജീവനക്കാരുടെ പ്രതിഷേധം
എറണാകുളത്ത് റെയിൽവേ ജീവനക്കാരുടെ പ്രതിഷേധം. എറണാകുളം ഇരുമ്പനം എന്നിവിടങ്ങളിലായി പുതിയ റെയിൽവേ ക്വാർട്ടേഴ്സ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽവെ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത് . പകരം സംവിധാനം ഏർപ്പെടുത്താതെ സൗത്ത് റെയിൽവേ സ്റ്റേഷനിലെ ക്വാർട്ടേഴ്സ് പൊളിച്ചു നീക്കാനായിരുന്നു റെയിൽവേ അധികൃതരുടെ നടപടി. ഇതിനെതിരെയാണ് പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയത്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ 65 കുടുംബങ്ങൾ താമസിക്കുന്ന നിലവിലെ ക്വാർട്ടേഴ്സുകൾ പഴക്കവും ജീർണാവസ്ഥയും മൂലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഈ മാസം 31 ഒഴിയണമെന്നാണ് നോട്ടീസ്. എന്നാൽ ഈ കുടുംബങ്ങൾക്ക് താമസത്തിനായി മറ്റ് സംവിധാനം ഒരുക്കി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ, സ്റ്റേഷൻ മാസ്റ്റർ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
ജീവനക്കാരുടെ താമസ സൗകര്യത്തിനായി 2025 ൽ പണി പൂർത്തിയാകേണ്ട കെട്ടിടം ഇപ്പോഴും അനിശ്‌ചിതത്വത്തിലാണ്. 20 ക്വാർട്ടേഴ്സ് മാത്രമാണ് ഈ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 40 ആയി ഉയർത്തണമെന്നും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ഇരുമ്പനത്ത് അടുത്തിടെ ജീർണിച്ച നിലയിലായിരുന്ന റെയിൽവേ കെട്ടിടം തകർന്നു വീണിരുന്നു. സമാനമായ സാഹചര്യമാണ് സൗത്ത് റെയിൽവേ കാലെകോട്ടേഴ്സ് കെട്ടിടങ്ങൾക്കും. ക്വാർടേഴ്സിൽ കൃത്യമായ വേസ്റ്റ് മാനേജിംഗ് സംവിധാനം ഇല്ലാത്തതും കാട് മൂടി കിടക്കുന്നതും താമസക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൈരളി ന്യൂസ് വാർത്തയെ തുടർന്ന് റെയിൽവേ അധികൃതർ നടപടിയെടുക്കക്കുകയും ചെയ്തിരുന്നു.