സെമി വിജയത്തിന് പിന്നാലെ അർജന്റീന ഉയർത്തിയ രാഷ്ട്രീയ ബാനറിന് പിന്നിൽ എന്ത്; ഫിഫയുടെ വിലക്ക് വരുമോ?
രാഷ്ട്രീയ-വംശീയ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന ബാനറുകളും പതാകകളും പെരുമാറ്റച്ചട്ടപ്രകാരം ഫിഫ വിലക്കിയിട്ടുള്ളതിനാൽ അർജന്റീനിയൻ താരങ്ങളുടെ ഈ പ്രവർത്തി വലിയ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഞായറാഴ്ച സ്പെയിനിനെതിരെ ഫൈനൽ കളിക്കാനിരിക്കെ ഫിഫയുടെ ഭാഗത്തുനിന്ന് ടീമിനെതിരെ അച്ചടക്ക നടപടിയോ കനത്ത പിഴയോ ഉണ്ടായേക്കുമെന്നാണ് സൂചന
2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കളിക്കളത്തിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ അർജന്റീന താരങ്ങൾ, ഫിഫ കർശനമായി വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനറുമായാണ് മൈതാനത്ത് ആഹ്ലാദപ്രകടനം നടത്തിയത്.
"ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നെഴുതിയ ബാനറുമായി പ്രതിരോധ താരങ്ങളായ ജിയോവാനി ലൊ സെൽസോ, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരാണ് മൈതാനത്ത് നിലയുറപ്പിച്ചത്. രാഷ്ട്രീയ-വംശീയ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന ബാനറുകളും പതാകകളും പെരുമാറ്റച്ചട്ടപ്രകാരം ഫിഫ വിലക്കിയിട്ടുള്ളതിനാൽ അർജന്റീനിയൻ താരങ്ങളുടെ ഈ പ്രവർത്തി വലിയ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഞായറാഴ്ച സ്പെയിനിനെതിരെ ഫൈനൽ കളിക്കാനിരിക്കെ ഫിഫയുടെ ഭാഗത്തുനിന്ന് ടീമിനെതിരെ അച്ചടക്ക നടപടിയോ കനത്ത പിഴയോ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഫോക്ക്ലാൻഡ് വിഷയവുമായി ബന്ധപ്പെട്ട പതാകകൾക്കും ബാനറുകൾക്കും അർജന്റീനൻ സുരക്ഷാ മന്ത്രി അലെക്സാണ്ട്ര മോണ്ടിയോലിവ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായി അവഗണിച്ചാണ് താരങ്ങൾ തന്നെ നേരിട്ട് ബാനർ ഉയർത്തിയത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചതിന് പിന്നാലെയും അർജന്റീനൻ ഡ്രസ്സിങ് റൂമിൽ "മാൽവിനാസിനും, മറഡോണയ്ക്കും, മെസ്സിയുടെ അവസാന ലോകകപ്പിനും വേണ്ടി" എന്ന് താരങ്ങൾ പാട്ടുപാടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇഞ്ചുറി ടൈമിലെ അവിശ്വസനീയ തിരിച്ചുവരവ് കളിക്കളത്തിലും ഇരുടീമുകളും തമ്മിൽ കടുത്ത സംഘർഷമാണ് അറ്റ്ലാന്റയിൽ ഉണ്ടായത്. 26 ഫൗളുകളും നാല് മഞ്ഞക്കാർഡുകളും പിറന്ന മത്സരത്തിൽ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. എന്നാൽ അവസാന മിനിറ്റുകളിൽ കളം നിറഞ്ഞ അർജന്റീന 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ സമനില പിടിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഹെഡർ ഗോളിലൂടെ അർജന്റീന അവിശ്വസനീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ആവേശകരമായ വിജയത്തിന് തൊട്ടുപിന്നാലെയാണ് വിവാദ ബാനറുമായി താരങ്ങൾ എത്തിയത്.
എന്താണ് 'മാൽവിനാസ്' വിവാദം? 1982-ൽ ദക്ഷിണ അറ്റ്ലാന്റിക്കിലെ ഫോക്ക്ലാൻഡ് ദ്വീപിന് (അർജന്റീനക്കാർ ഇതിനെ മാൽവിനാസ് എന്ന് വിളിക്കുന്നു) വേണ്ടി അർജന്റീനയും ബ്രിട്ടനും തമ്മിൽ നടന്ന സായുധ പോരാട്ടത്തിന്റെ ചരിത്രമാണ് ഈ ബാനറിന് പിന്നിലുള്ളത്. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 649 അർജന്റീനൻ സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും ജീവൻ നഷ്ടമായിരുന്നു. യുദ്ധത്തിൽ ബ്രിട്ടൻ വിജയിക്കുകയും ദ്വീപിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്തു. 1816-ൽ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ ഈ ദ്വീപുകൾ തങ്ങളുടേതാണെന്നും, 1833-ൽ ബ്രിട്ടൻ അത് നിയമവിരുദ്ധമായി പിടിച്ചെടുത്തതാണെന്നുമാണ് അർജന്റീനയുടെ വാദം. ഇന്നത്തെ ടീമിലെ താരങ്ങളാരും ഈ യുദ്ധം നടന്ന കാലത്ത് ജനിച്ചവർ പോലുമല്ലെങ്കിലും, ആ വൈകാരികത തങ്ങളുടെ സിരകളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മൈതാനത്തെ പ്രകടനം.
ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങളെ എക്കാലവും ഈ യുദ്ധത്തിന്റെ ഓർമകൾ സ്വാധീനിച്ചിട്ടുണ്ട്. 1986 ലെ ലോകകപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും' പിറന്നത് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു. ആ വിജയത്തെ യുദ്ധത്തിലെ പരാജയത്തിനുള്ള അർജന്റീനയുടെ മാനസിക പ്രതികാരമായാണ് അന്ന് ഫുട്ബോൾ ലോകം വിശേഷിപ്പിച്ചത്. 1998 ലോകകപ്പിൽ ഡേവിഡ് ബെക്കാമിന് ചുവപ്പുകാർഡ് ലഭിച്ചതും അർജന്റീന പെനാൽറ്റിയിൽ വിജയിച്ചതുമെല്ലാം ഈ വൈരത്തിന്റെ തുടർച്ചയായിരുന്നു.
ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള പോരാട്ടം വെറുമൊരു 90 മിനിറ്റ് മത്സരമല്ലെന്നും അതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയമുണ്ടെന്നും അറ്റ്ലാന്റയിലെ സംഭവങ്ങൾ ഒരിക്കൽ കൂടി അടിവരയിടുന്നു. വരാനിരിക്കുന്ന ഫൈനൽ മത്സരത്തിന് മുൻപ് ഫിഫ ഈ വിഷയത്തിൽ എന്ത് നടപടിയെടുക്കുമെന്നാണ് ഇപ്പോൾ കായികലോകം ഉറ്റുനോക്കുന്നത്.