കൊച്ചിക്കാരുടെ യാത്ര എളുപ്പമാവും; ദേശീയപാത നിർമ്മാണം അതിവേഗത്തിൽ, 70 ശതമാനത്തോളം പൂർത്തിയായി
കൊച്ചി: എറണാകുളം ജില്ലയിലെ യാത്രക്കാർക്ക് ആശ്വാസം പകർന്നുകൊണ്ട് മേഖലയിലെ ദേശീയപാത നിർമ്മാണത്തിൽ ഗണ്യമായ പുരോഗതി. ഒട്ടുമിക്ക റീച്ചുകളുടെയും 70 ശതമാനത്തോളം ജോലികൾ പൂർത്തിയാക്കിയെന്നാണ് ലഭ്യമായ വിവരം. വടക്കൻ മേഖലകളിലെ രണ്ട് എൻഎച്ച്66 റീച്ചുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റർ കൊച്ചി മേഖലയിലും പരിസരത്തുമുള്ള പ്രധാന ദേശീയപാതാ പദ്ധതികളുടെ നിർമ്മാണം ഊർജിതമായി.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പങ്കിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് കാപ്പിരിക്കാട്-തളിക്കുളം പാത 93.37 ശതമാനം പുരോഗതി കൈവരിച്ചതായും തളിക്കുളം-കൊടുങ്ങല്ലൂർ 91.75 ശതമാനം പുരോഗതി കൈവരിച്ചതായും വ്യക്തമാക്കുന്നു. അരൂർ-തുറവൂർ എലിവേറ്റഡ് കോറിഡോർ 89.17 ശതമാനം എത്തിയപ്പോൾ തുറവൂർ തെക്ക്-പറവൂർ പ്രവൃത്തി 78.28 ശതമാനവും കൊടുങ്ങല്ലൂർ-ഇടപ്പള്ളി സ്ട്രെച്ച് 70.26 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ഏറ്റവും പുതിയ വിവരങ്ങൾ ഫെബ്രുവരി മുതലുള്ള സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു, ഒരു വിവരാവകാശ മറുപടി പ്രകാരം കൊടുങ്ങല്ലൂർ-ഇടപ്പള്ളി പ്രവൃത്തി 68.77 ശതമാനവും അരൂർ-തുറവൂർ എലിവേറ്റഡ് കോറിഡോർ 85.91 ശതമാനവും തുറവൂർ-പറവൂർ സെക്‌ഷൻ 73.03 ശതമാനവും കൊച്ചി-മൂന്നാർ പദ്ധതി മികച്ച രീതിയിലും മുന്നേറുന്നുണ്ട് എന്നാണ് മറുപടി. പദ്ധതികൾ മികച്ച രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ മേഖലയിലെ എൻഎച്ച് 66 സ്‌ട്രെച്ചുകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അരൂർ-തുറവൂർ എലിവേറ്റഡ് കോറിഡോർ, കൊടുങ്ങല്ലൂർ-ഇടപ്പള്ളി പ്രവൃത്തി എന്നിവയിലും കാര്യമായ പുരോഗതി കൈവരിച്ചതായി എൻഎച്ച്എഐ ഉദ്യോഗസ്ഥൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ, അരൂർ-തുറവൂർ എലിവേറ്റഡ് കോറിഡോർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികളിൽ ഒന്നാണ്. 1668.5 കോടി രൂപ ചെലവിൽ അശോക ബിൽഡ്‌കോൺ നിർമ്മിക്കുന്ന 12.75 കിലോമീറ്റർ ആറ് വരി എലിവേറ്റഡ് ഹൈവേ, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എലിവേറ്റഡ് ഹൈവേയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇത് സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ട്രാഫിക് ഇടനാഴികളിലൊന്നായ കൊച്ചിക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ 1,617.2 കോടി രൂപയുടെ കൊടുങ്ങല്ലൂർ-ഇടപ്പള്ളി പദ്ധതി എൻഎച്ച് 66 വീതി കൂട്ടൽ പദ്ധതിയുടെ മറ്റൊരു നിർണായക ഘടകമാണ്. പൂർത്തിയാകുമ്പോൾ, ഇത് കൊച്ചിയിലേക്ക് തടസമില്ലാത്ത ആറുവരി കണക്റ്റിവിറ്റി നൽകുകയും തെക്ക് ഭാഗത്തെ എലവേറ്റഡ് കോറിഡോറുമായി ബന്ധിപ്പിക്കുകയും ചെയ്യും.
1118 കോടി രൂപ അനുവദിച്ച തുറവൂർ-പറവൂർ സെക്‌ഷൻ ആലപ്പുഴയിലേക്കുള്ള എൻഎച്ച് 66 ഇടനാഴിയെ കൂടുതൽ ശക്തിപ്പെടുത്തും, കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ പദ്ധതികൾ ഇപ്പോൾ നിർവഹണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ 910.59 കോടി രൂപ അനുവദിച്ച കൊച്ചി-മൂന്നാർ എൻഎച്ച് 85 വീതി കൂട്ടൽ പദ്ധതിയുടെ പ്രവൃത്തി ഒരു വർഷത്തോളമായി മുടങ്ങിക്കിടടക്കുകയാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. ഈ പദ്ധതിയുടെ കാര്യത്തിൽ പെട്ടെന്ന് തന്നെ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.