Select Location
All Locations
State
Region
City / District
മോസ്കോ കത്തുന്നു! ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രൈൻ; വിമാനത്താവളങ്ങൾ അടച്ചു

മോസ്കോ കത്തുന്നു! ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രൈൻ; വിമാനത്താവളങ്ങൾ അടച്ചു

റഷ്യ-യുക്രൈൻ യുദ്ധം കടുക്കുന്നതിന്റെ സൂചനകൾ നൽകി റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ റഷ്യ നേരിട്ട ഏറ്റവും വലിയ ആക്രമണമാണിത്. യുക്രൈൻ തൊടുത്തുവിട്ട നൂറുകണക്കിന് ഡ്രോണുകൾ റഷ്യൻ പ്രതിരോധം തകർത്ത് തലസ്ഥാന നഗരിയിലേക്ക് പതിച്ചതോടെ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു. ആക്രമണത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി മോസ്കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവർത്തനം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. മോസ്കോയിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ടാസ്' റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച പുലർച്ചെയോടെയാണ് മോസ്കോയെ ലക്ഷ്യമാക്കി 194 ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി മോസ്കോ മേയർ അറിയിച്ചു. എന്നാൽ, മോസ്കോയ്ക്ക് പുറമേ റഷ്യയുടെ മറ്റ് പല ഭാഗങ്ങളിലേക്കും യുക്രൈൻ ശക്തമായ രീതിയിൽ ഡ്രോണുകൾ അയച്ചിരുന്നു. റഷ്യയുടെ വിവിധ മേഖലകളിലായി ആകെ 555 ഡ്രോണുകൾ തങ്ങൾ തടഞ്ഞു നശിപ്പിച്ചതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.

സാമ്പത്തിക അടിത്തറ ഇളക്കാൻ ശ്രമം റഷ്യയുടെ തെക്കുകിഴക്കൻ ജില്ലയായ കപോത്‌ന്യയിലുള്ള 'മോസ്കോ ഓയിൽ റിഫൈനറി'യെ ലക്ഷ്യം വെച്ചായിരുന്നു യുക്രൈന്റെ പ്രധാന ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയും ഈ ഇന്ധന നിലയത്തിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. റിഫൈനറിയിൽ വൻ സ്ഫോടനത്തോടെ ഇന്ധന ടാങ്കിന്റെ മുകൾഭാഗം തകരുന്നതിന്റെയും കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ, റഷ്യയിലെ ഏറ്റവും വലിയ മാളായ സാധോവോഡ് ട്രേഡ് സെന്ററിന് സമീപത്തുനിന്നും വലിയ രീതിയിൽ പുക ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ മേഖലകളിലെ കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടം നേരിട്ടു.

റഷ്യയുടെ ആകെ വരുമാനത്തിന്റെ മൂന്നിലൊന്നും വരുന്നത് എണ്ണവില്പനയിലൂടെയാണ്. അതുകൊണ്ടുതന്നെ, റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണശുദ്ധീകരണ ശാലകൾ തകർത്ത് അവരുടെ സാമ്പത്തിക അടിത്തറ ഇളക്കുക എന്ന തന്ത്രമാണ് യുക്രൈൻ കുറച്ചുകാലമായി പയറ്റുന്നത്. റഷ്യയെ ഒരു സമാധാന ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ വേണ്ടിയാണ് യുക്രൈൻ ഇത്തരം സാമ്പത്തിക-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്. നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബ്രസ്സൽസിലെത്തിയ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ ആക്രമണത്തെ പൂർണ്ണമായി ന്യായീകരിച്ചു. തങ്ങളുടെ നഗരങ്ങൾക്കും ജനങ്ങൾക്കും നേരെ റഷ്യ നിരന്തരം നടത്തുന്ന ആക്രമണങ്ങൾക്കുള്ള കൃത്യവും ന്യായവുമായ മറുപടിയാണിതെന്ന് സെലൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു.

റഷ്യയുടെ തിരിച്ചടി യുക്രൈൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ റഷ്യയും ശക്തമായ രീതിയിൽ തിരിച്ചടിച്ചതായാണ് വിവരം. യുക്രൈന് നേർക്ക് റഷ്യ 7 മിസൈലുകളും 239 ഡ്രോണുകളും പ്രയോഗിച്ചു. ഈ തിരിച്ചടിയിൽ യുക്രൈനിലെ കൈവ്, പൊൾട്ടാവ മേഖലകളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായതായി യുക്രൈൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രസ്സൽസിൽ നാറ്റോ പ്രതിരോധ മന്ത്രിമാരുടെ നിർണായക യോഗം നടക്കുകയാണ്. യുക്രൈന് കൂടുതൽ ആയുധങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ വ്യക്തമാക്കി. നിലവിലെ യുദ്ധത്തിൽ റഷ്യയ്ക്ക് പ്രതിമാസം 30,000 നും 35,000 നും ഇടയിൽ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സൈന്യത്തിന്റെ എണ്ണം കുറയ്ക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി വരുന്ന റിപ്പോർട്ടുകൾ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സൂചിപ്പിച്ചതുപോലെ നാറ്റോ സഖ്യകക്ഷികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അമേരിക്ക പിന്മാറിയാലുണ്ടാകുന്ന കുറവ് നികത്താൻ യൂറോപ്യൻ രാജ്യങ്ങൾ സജ്ജമാണെന്നും മാർക്ക് റുട്ടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത സെലൻസ്കി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയോട് സമാധാന കരാറിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയും നൽകിയിട്ടുണ്ട്.


One India Malayalam 2 hours ago
Home Flash News