Select Location
All Locations
State
Region
City / District
സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും പ്രമുഖ സിപിഎം നേതാവുമായ എ. പത്മകുമാറിനെതിരായ പാര്‍ട്ടിയുടെ അച്ചടക്ക നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത് സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎം ഉന്നത നേതൃത്വത്തിനുള്ള പങ്കിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. തന്നെ പുറത്താക്കിയാല്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പത്മകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ ദൈവതുല്യരായ ആളുകളും ഇതിലുണ്ടെന്ന് പത്മകുമാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഈ ഭീഷണി വിലപ്പോവില്ലെന്ന മട്ടിലാണ് പത്മകുമാര്‍ പറഞ്ഞതിനോട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതോടെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെതിരെ നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വിലയിരുത്തപ്പെട്ടു. പക്ഷേ ഇതിനിടെ കണ്ണൂരിലെ ചില നേതാക്കള്‍ ഇടപെട്ട് ഇത്തരമൊരു നടപടി വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു എന്നാണ് വിവരം.

സുപ്രീംകോടതി വിധിയുടെ മറവില്‍ യുവതികളെ ബലമായി ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തന്നെയും പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനെയും ശബരിമലയില്‍ നിന്ന് ബോധപൂര്‍വ്വം മാറ്റിയെന്നാണ് പത്മകുമാര്‍ വെളിപ്പെടുത്തിയത്. ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവത്രേ. താന്‍ പറയുന്നത് സത്യമാണോ അല്ലയോയെന്ന് ഉറപ്പുവരുത്താന്‍ രേഖകള്‍ പരിശോധിക്കാമെന്നും പത്മകുമാര്‍ പറയുകയുണ്ടായി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സിപിഎം നേതാക്കളുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിര്‍ദ്ദേശപ്രകാരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നവോത്ഥാന നായകന്‍ ചമഞ്ഞ് ഇതിന്റെ ബഹുമതി പിണറായി വിജയന്‍ ഏറ്റെടുത്തതുമാണ്. പ്രശ്‌നം യുവതികളുടെ ശബരിമല പ്രവേശനമല്ല, സ്വര്‍ണ്ണക്കൊള്ള തന്നെയാണ്. പത്മകുമാര്‍ തന്ത്രപൂര്‍വ്വം കളിക്കുകയാണ്.

ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ടല്ല പത്മകുമാര്‍ കേസില്‍ പ്രതിയായിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ്. ഇക്കാര്യത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും, ആര്‍ക്കൊക്കെയാണ് ഇതില്‍ പങ്കെന്നും പത്മകുമാറിന് നന്നായി അറിയാം. അത് പുറത്തു വരുമെന്ന ഭയമാണ് പത്മകുമാറിനെതിരായ സിപിഎമ്മിന്റെ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ കാരണം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും ഈ അന്വേഷണത്തിനുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നതാണ്. ഒന്നിലധികം ഘട്ടങ്ങളില്‍ കോടതി തന്നെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണം നീട്ടിക്കൊണ്ടുപോയി തെളിവുകള്‍ നശിപ്പിക്കുകയും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയുമാണ് ചെയ്യുന്നതെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ കേസില്‍ പ്രതികളായിട്ടുള്ളവര്‍ക്കു മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരില്‍ അധികാരത്തിലിരുന്ന പലര്‍ക്കും സിപിഎമ്മുകാര്‍ക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്നും, അവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. ഇവരുടെ വിവരങ്ങള്‍ വെളിപ്പെടും എന്നതാണ് പത്മകുമാറിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവാനുള്ള കാരണങ്ങളിലൊന്ന് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയാണ്. ഇത് സംബന്ധിച്ച പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി ഉണ്ടായാല്‍ സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

പത്മകുമാര്‍ ആത്മകഥ എഴുതിക്കോട്ടെയെന്നും, ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടി അനുഭാവികളെയും ജനങ്ങളെയും കബളിപ്പിക്കാനാണ്. പതിവുപോലെ തനിക്ക് ഒന്നും ഭയക്കാനില്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണിത്. പിണറായി പറയുന്നതല്ല സത്യമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കു പോലും അറിയാം. സത്യം പുറത്തു വരട്ടെയെന്ന് ഇവര്‍ പോലും ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്ത അണികളും ഇത് ആഗ്രഹിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന ഇപ്പോഴത്തെ എസ്‌ഐടി അന്വേഷണമല്ല, സിബിഐ അന്വേഷണമാണ് സ്വര്‍ണ്ണക്കൊള്ളയില്‍ വേണ്ടത്. എങ്കില്‍ മാത്രമേ സത്യം പൂര്‍ണമായി പുറത്തുവന്ന് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. പത്മകുമാറിന്റെ വെളിപ്പെടുത്തലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ്.


Janmabhumi 1 hour ago
Home Flash News