കുവൈറ്റിൽ തൊഴിലാളികൾക്ക് ആശ്വസിക്കാം; തൊഴിൽ ചട്ടങ്ങളിൽ വൻമാറ്റം, തൊഴിലുടമകളുടെ ദുരുപയോഗങ്ങൾക്ക് കടുത്ത നിയന്ത്രണം
കുവൈറ്റിൽ നിയന്ത്രിത മേഖലയിൽ നിന്ന് മറ്റ് മേഖലകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനുള്ള 11,654 അപേക്ഷകൾക്ക് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകി. 2026ലെ മന്ത്രിതല തീരുമാനം നമ്പർ 2 പ്രകാരമുള്ള നടപടികളിലാണ് മേയ് 23 വരെ ഈ അംഗീകാരങ്ങൾ അനുവദിച്ചത്. രാജ്യത്തിനുള്ളിൽ നിലവിലുള്ള നിയമപരമായ തൊഴിലാളികളെ കൂടുതൽ ഫലപ്രദമായി വിനിയോഗിച്ച് വിവിധ സാമ്പത്തിക മേഖലകളിലെ തൊഴിലാളി ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. അനുമതി ലഭിച്ച അപേക്ഷകളിൽ ഏറ്റവും വലിയ വിഹിതം ചെറുകിട പദ്ധതികളുടെ മേഖലയിലാണ്. ആകെ അംഗീകാരങ്ങളിൽ 60 ശതമാനത്തിലധികം വരുന്ന 7,016 തൊഴിലാളി മാറ്റങ്ങൾ ഈ മേഖലയിൽ നിന്നാണ് അനുവദിച്ചത്. കാർഷിക മേഖലയിൽ നിന്ന് 2,160 തൊഴിലാളി മാറ്റങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് 1,293 തൊഴിലാളി മാറ്റങ്ങൾക്കും അനുമതി നൽകി. മേച്ചിൽ മേഖലയിൽ നിന്ന് 1,057 തൊഴിലാളി മാറ്റങ്ങൾക്കും അംഗീകാരം ലഭിച്ചു. ഏറ്റവും കുറവ് അപേക്ഷകൾ അംഗീകരിച്ചത് മത്സ്യബന്ധന മേഖലയിലാണ്. ഈ മേഖലയിൽ നിന്ന് 128 തൊഴിലാളി മാറ്റങ്ങൾക്കാണ് അനുമതി ലഭിച്ചത്.
തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ കുറയ്ക്കുകയും രാജ്യത്ത് നിലവിലുള്ള നിയമപരമായ തൊഴിലാളിശേഷി കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിന്റെയും ഭാഗമായാണ് നടപടികളെന്ന് പി എ എം വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക പ്രവർത്തനങ്ങളും പ്രാദേശിക പദ്ധതികളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തൊഴിലുടമകളുടെ ആവശ്യങ്ങളും തൊഴിൽ വിപണി ചട്ടങ്ങളും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.