സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങളുമായി TVK; വിജയ്‌യുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന
ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ. വിജയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്ന് വിവരം. തമിഴകത്ത് വൻ വിജയം നേടിയതിന് പിന്നാലെ ടിവികെ ആസ്ഥാനത്തെത്തി വിജയ്. നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് രണ്ടാഴ്ചത്തെ സമയം ഗവർണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു. വലിയ ഒറ്റകക്ഷിയായെങ്കിലും 118 സീറ്റുകളെന്ന കേവലഭൂരിപക്ഷത്തിലേയ്ക്ക് കഴിയാത്തതിനാൽ മറ്റു പാർട്ടികളെ കൂടെ കൂട്ടാനാണ് നീക്കം. വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് ടിവികെ ശ്രമം. പിന്തുണ തേടി വിജയ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചു. ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് സിപിഐ വ്യക്തമാക്കി. അതേസമയം കനത്ത തോൽവി വിലയിരുത്താൻ DMK സഖ്യം യോഗം ചേരും.
ഒട്ടും പ്രതീക്ഷിയ്ക്കാതെ ലഭിച്ച തിരിച്ചടിയുടെ ഞെട്ടലിലാണ് ഡിഎംകെ സഖ്യം. കൂട്ടിയും കിഴിച്ചും ദ്രാവിഡ മോഡൽ 2.0 യിലേയ്ക്ക് എത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്നാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ടതാണ് ഡിഎംകെയ്ക്ക് ഏറ്റ വലിയ തിരിച്ചടി. 8795 വോട്ടുകൾക്കാണ് ടിവികെയുടെ വി എസ് ബാബുവിനോട് എം കെ സ്റ്റാലിൻ പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യം, സ്പീക്കർ എം അപ്പാവു, മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങി നിരവധി പ്രമുഖരും ഡിഎംകെ നിരയിൽ പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മന്ത്രിമാരായ ശേഖർബാബുവും കെ എൻ നെഹ്റുവും അനിതാ ആർ രാധാകൃഷ്ണനും വിജയിച്ചു കയറി. ഉറപ്പായും ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ച അണ്ണാ ഡിഎംകെ സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 27 സീറ്റുകളിൽ മത്സരിച്ച ബിജെപി വിജയിച്ചത് ഒരു സീറ്റിൽ മാത്രം.