ഹോർമുസ് എന്തിന്? യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ നേരിട്ട് വരുമല്ലോ
ഒപെക് (OPEC) കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം സൗദി അറേബ്യ നിശ്ചയിച്ചിരുന്ന ഉൽപ്പാദന പരിധികളിൽ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കിയിരിക്കുകയാണ്. ഇതോടെ ഉൽപ്പാദനം വർധിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഹബ്ഷാൻ-ഫുജൈറ പൈപ്പ് ലൈൻ വഴി ഇന്ത്യയിലേക്ക് കൂടുതൽ അസംസ്കൃത എണ്ണ എത്തിക്കാനും യുഎഇക്ക് സാധിക്കും. എണ്ണക്കൂട്ടായ്മയുടെ ആധിപത്യം കുറയുന്നത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. മേയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ, ഉൽപ്പാദന പരിധികളില്ലാതെ തങ്ങളുടെ പൂർണ ശേഷിയിൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ യുഎഇക്ക് കഴിയും. ഇത് ഫുജൈറ പൈപ്പ് ലൈൻ വഴി ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ വഴിയൊരുക്കും. നിലവിൽ പ്രതിദിനം 10 ലക്ഷം ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാൻ യുഎഇക്ക് ശേഷിയുണ്ട് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാർത്തയാണ്. ചൊവ്വാഴ്ചയാണ് 60 വർഷത്തെ ഒപെക് അംഗത്വം അവസാനിപ്പിക്കുന്നതായി അബുദാബി പ്രഖ്യാപിച്ചത്. ദേശീയ താല്പര്യങ്ങളും വിപണി സാഹചര്യങ്ങളും പരിഗണിച്ചെടുത്ത പരമാധികാര തീരുമാനമാണിതെന്ന് യുഎഇ വ്യക്തമാക്കി.