‘കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണം’: ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി
കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി. ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായാണ് മംദാനി കോഹിനൂർ രത്‌നം ചർച്ചയാക്കിയത്. ഇന്നലെ വൈകിട്ട് 9/11 അനുസ്മരണ ചടങ്ങിൽ ചാൾസ് രാജാവും മംദാനിയും കണ്ടപ്പോൾ ആവശ്യം ഉന്നയിച്ചുവോ എന്ന് വ്യക്തമല്ല. 105.6 കാരറ്റ് രത്‌നമാണ് കോഹിനൂർ. 14-ാം നൂറ്റാണ്ടിൽ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുത്ത ഈ രത്‌നം സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന കിരീടത്തിലാണ് കൊഹിനൂർ രത്‌നത്തിന്റെ സ്ഥാനം. ഈ കിരീടം ടവർ ഓഫ് ലണ്ടനിൽ ഇപ്പോൾ പൊതുപ്രദർശനത്തിനായി വച്ചിരിക്കുകയാണ്. ഇന്ത്യ പലവട്ടം ഇത് തിരികെ വേണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. Read Also: ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
“നമ്മുടെ രാഷ്ട്രചരിത്രത്തിൽ ശക്തമായ വേരുകളുള്ള വിലപ്പെട്ട ഒരു സൃഷ്ടിയാണ് വജ്രം” എന്ന് ഇന്ത്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ കൊളോണിയൽ അതിക്രമങ്ങളുടെ പ്രതീകമായിട്ടാണ് ബ്രിട്ടീഷുകാർ വജ്രം കൈവശം വച്ചത് എന്ന് വിമർശനവും ഉണ്ട്. ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാർ, ഇറാനിലെ ഷാമാർ, അഫ്ഗാനിസ്ഥാനിലെ അമീറുകൾ, സിഖ് മഹാരാജാക്കന്മാർ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഈ വജ്രം മുമ്പ് ഉണ്ടായിരുന്നതെന്ന് ഹിസ്റ്റോറിക് റോയൽ പാലസസ് ചാരിറ്റി പറയുന്നു.