സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത്: കെ സുധാകരന്റെ മരുമകന്റെ മൊഴിയെടുത്തു
കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കോൺഗ്രസ് പ്രവർത്തകരായ എ ജെ ജോസഫ്, കെ അബ്ദുൾഖാദർ എന്നിവർക്കെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു
കണ്ണൂർ: കെ സുധാകരൻ എം പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന ഉള്ളടക്കത്തോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കോൺഗ്രസ് പ്രവർത്തകരായ എ ജെ ജോസഫ്, കെ അബ്ദുൾഖാദർ എന്നിവർക്കെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച കെ സുധാകരന്റെ മരുമകനും കെ എസ് ബ്രിഗേഡിന്റെ നേതാവുമായ കെ അജിത്തിന്റെ മൊഴിയെടുക്കുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. ഇതിനുപുറമെ 10 പേരുടെ മൊഴി രേഖപ്പെടുത്തി. ആരാണ് കത്ത് തയറാക്കിയതെന്നാണ് പോലീസിന്റെ അന്വേഷണം.
കെപിസിസിയുടെ ഔദ്യോഗിക ലെറ്റർ പാഡിന് സമാനമായ രീതിയിലാണ് എഐസിസിക്കുള്ള കത്ത് തയാറാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ജില്ലയിൽ കത്ത് വ്യാപകമായി പ്രചരിച്ചത്. ഇതേത്തുടർന്ന് സണ്ണി ജോസഫ് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. സണ്ണി ജോസഫിന് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കത്ത് വ്യാജമോ സത്യമോയെന്ന് തെളിയിക്കേണ്ടത് പാർട്ടിയാണെന്നായിരുന്നു സുധാകരന്റെ നിലപാട്. അതോടെ കോൺഗ്രസിലും പ്രതിസന്ധിയുയർന്നു. കത്തിനുപിന്നിൽ സിപിഎം കേന്ദ്രങ്ങളാണെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചിരുന്നു. കെപിസിസിയുടെ പേരിലുള്ള ഗ്രൂപ്പിലാണ് കത്ത് ആദ്യം പുറത്തുവന്നത്. പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.