പശ്ചിമേഷ്യൻ യുദ്ധം: മാറ്റിവെച്ച ശസ്ത്രക്രിയകൾ നടത്താൻ തീരുമാനിച്ച് കുവൈത്ത്
കുവൈത്തിൽ സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് അവധി നൽകുന്നതും ആശുപത്രികളിൽ ശസ്ത്രക്രിയകൾ പൂർണ്ണ തോതിൽ പുനരാരംഭിക്കുവാനും തീരുമാനം. ഞായറാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം യുദ്ധ സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയാ നടപടികളും മുൻകൂട്ടി തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം സാധാരണ നിലയിൽ നടക്കും. ജീവനക്കാർക്ക് അവധി അനുവദിക്കുന്നത് പുനരാരംഭിക്കാനും മന്ത്രാലയം തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ നിലനിന്നിരുന്ന യുദ്ധ സാഹചര്യത്തെ തുടർന്നാണ് കഴിഞ്ഞ രണ്ടു മാസക്കാലമായി ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകൽ താൽക്കാലികമായി നിർത്തിവച്ചിരുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. ഇതിനൊക്കെ താല്കാലിക പരിഹാരങ്ങൾ ഉണ്ടാകുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.