മക്കൾക്ക് നല്ല വസ്ത്രം തേടി തുടക്കം, സിവിൽ സർവിസ് മോഹം ഉപേക്ഷിച്ച് സംരംഭകന്റെ കുപ്പായത്തിലേക്ക്; ഇന്ന് 1.2 കോടി രൂപയുടെ വിറ്റുവരവ്, എലവേറ്റിൽ തിളങ്ങി 'സിസൂക്ക'
'ശിശു'വെന്ന സംസ്കൃത വാക്കിനെ ഒന്ന് പരിഷ്ക്കരിച്ചപ്പോൾ അതു 'സിസൂക്ക'യായി, കുറച്ച് അച്ഛൻമാരുടെ ആഗ്രഹത്തിന്‍റെ സാഫല്യമാണത്. മക്കൾക്ക് ഡ്രസ്സുകൾ വാങ്ങാനുള്ള യാത്ര ചെന്നെത്തിച്ചത് സ്വന്തം കിഡ്സ് ബ്രാൻഡിലേക്ക്. സിവിൽ സർവീസ് മോഹവും റെയിൽവേയിലെ ജോലിയുമൊക്കെ വിട്ട് മൂന്ന് സുഹൃത്തുക്കൾ ഒത്തു ചേർന്നപ്പോൾ 'സിസൂക്ക'യെന്ന ബ്രാൻഡ് പിറന്നു. സംരംഭക സ്വപ്നങ്ങൾ സാധ്യമാക്കാൻ മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരുക്കിയ 'മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി - സീസൺ 2'വിൽ പങ്കെടുത്ത് ടീം 'സിസൂക്ക' നടത്തിയത് മിന്നും പ്രകടനം. അന്താരാഷ്ട്ര ബ്രാൻഡായി മാറാൻ സാധ്യതയുണ്ടെന്ന് നിക്ഷേപക പാനൽ വിലയിരുത്തിയ സിസൂക്കയ്ക്ക് നിക്ഷേപം നേടാനായോ? വീഡിയോ കാണാം.
‘മൃദുവായിരിക്കണം.വായുസഞ്ചാരമുള്ളതാകണം, എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്നതാകണം, ചർമ്മത്തിൽ അലർജിയുണ്ടാക്കരുത്’! മക്കൾക്കുള്ള ഡ്രസ്സുകൾ വാങ്ങാൻ ഒരുങ്ങിയപ്പോൾ സുഹൃത്തുക്കളായ റിനോ കുര്യനും ആബേൽ.ആറും റോയ് ജേക്കബും ഇതാണ് അന്വേഷിച്ചത്. എന്നാൽ പലപ്പോഴും തേടൽ നിരാശയിൽ അവസാനിപ്പിച്ച് കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ നാളുകൾ. അങ്ങനെയുള്ളൊരു പതിവ് ദിനത്തിൽ ‘ എന്തുകൊണ്ട് ഒരു തുണിത്തരം നമുക്ക് തയാറാക്കികൂടാ?’ ഇവരുടെ മനസിൽ ഉദിച്ച ആശയമാണ് ‘സിസൂക്ക’ എന്ന ഇന്ത്യൻ കിഡ്സ്‌വെയർ ബ്രാൻഡിന്റെ തുടക്കം.