311.95 കോടി ദുരന്തനിവാരണ ഫണ്ട് വാങ്ങിയില്ലെന്ന് ധനമന്ത്രി; വാങ്ങാതിരുന്നിട്ടില്ലെന്ന് കെ.എൻ ബാലഗോപാൽ
ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നനുവദിച്ച 311.95 കോടി രൂപ കേരളം വാങ്ങിയില്ലെന്ന് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. അർഹമായ സഹായധനം നൽകാതെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാനം ആരോപിക്കുമ്പോഴാണ് അനുവദിച്ച തുക വാങ്ങിയില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ.
കേന്ദ്ര സഹായധനം അനുവദിക്കുന്നതും അതേറ്റെടുക്കുന്നതിനായി അപേക്ഷിക്കുന്നതും വെവ്വേറെയാണ്. അനുവദിച്ചാലും തുക നൽകണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം. അനുവദിച്ച തുക വിനിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.തമിഴ്നാടിനും കേരളത്തിനുമുള്ള കേന്ദ്ര സഹായധനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് അംഗം മണിക്കം ടാഗോർ ഉന്നയിച്ച ഉപചോദ്യത്തിനുള്ള മറുപടിയിലാണ് കേരളത്തിന്റെ ഉദാഹരണം മന്ത്രി എടുത്തുപറഞ്ഞത്.
311.95കോടി രൂപയിൽ 72 കോടിയും വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതിക്ക് നീക്കിവച്ചതാണ്. കേരളത്തിൽ കാട്ടുതീ നിയന്ത്രിക്കാനാണ് 17.73 കോടി. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിവാരണപദ്ധതിക്കാണ് 222.22 കോടി. സംസ്ഥാനം അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്താലല്ലാതെ തുക അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം മാറിയിരിക്കെ മന്ത്രിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയപ്പോരിന് വഴി തുറന്നേക്കും.