നിർണായക നീക്കവുമായി അസിം മുനീർ; ഇറാൻ– യുഎസ് ചർച്ചയ്ക്ക് മുൻകൈയെടുത്ത് പാക്കിസ്ഥാൻ, വിഷയം സങ്കീർണമെന്ന് വൈറ്റ് ഹൗസ്
ഇസ്ലാമാബാദ് ∙ യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. മധ്യസ്ഥത ചർച്ചകൾക്കായി പാക്ക് സിഡിഎഫ് (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്) അസിം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇറാൻ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനും, ചർച്ചാ വേദിയായി ഇസ്ലാമാബാദിനെ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി സംസാരിച്ചിരുന്നു.
തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ചേർന്ന് യുഎസ്–ഇറാൻ പ്രശ്നപരിഹാരത്തിനായി പാക്കിസ്ഥാൻ നയതന്ത്ര ഇടപെടൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മധ്യസ്ഥ ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇറാന്റെ ഊർജ നിലയങ്ങളിലേക്ക് അടുത്ത അഞ്ച് ദിവസം ആക്രമണം നടത്തില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘർഷം അവസാനിപ്പിക്കുന്നതിനായി പാക്കിസ്ഥാൻ നയതന്ത്ര നീക്കങ്ങൾ ഊർജിതമായത്. ഇറാനുമായി നടത്തിയ ചർച്ചകൾ വളരെ നല്ലതും ഫലപ്രദവുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ട്രംപ് ഇറാനുമായി നടത്തിയ ചർച്ചകൾ മാധ്യമങ്ങൾ വഴി വിശദീകരിക്കാൻ താൽപര്യമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘ഇറാനും യുഎസും തമ്മിൽ നടക്കുന്ന ചർച്ചകൾ സങ്കീർണമാണ്. മാധ്യമങ്ങൾ വഴി ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്’ – വൈറ്റ് ഹൗസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.