ഗുരുവായൂരിൽ സുപ്രധാന ഇടങ്ങളിലൊന്നും ക്യാമറകളില്ല; പലതും പ്രവർത്തനരഹിതം; സുരക്ഷാ വീഴ്ച
ഗുരുവായൂർ: ക്ഷേത്രനഗരിയിലെ ചെറിയ കടകൾക്കകത്തുപോലും നിരീക്ഷണ ക്യാമറകളുണ്ട്. എന്നാൽ, ഏറ്റവും സുരക്ഷ വേണ്ട ഇടങ്ങളിലൊന്നും ഇതുവരെയും ക്യാമറകളില്ല. ഗുരുവായൂർ ദേവസ്വം വർഷങ്ങൾക്കുമുൻപ് മുന്നോട്ടുവെച്ചിരുന്ന ക്യാമറാ പദ്ധതികളെല്ലാം കൺചിമ്മിയ മട്ടാണ്. പ്രസാദ് പദ്ധതിയിലുൾപ്പെടുത്തി ക്ഷേത്രനടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ പലതും കേടായി. ദേവസ്വത്തിന്റെ തെക്കേനടയിലുള്ള പ്രസാദ് പദ്ധതിയുടെ ബഹുനില പാർക്കിങ് സമുച്ചയത്തിൽ ഇതുവരെയും ക്യാമറകൾ സ്ഥാപിച്ചിട്ടില്ല.
സാധാരണദിവസങ്ങളിൽപ്പോലും നിത്യേന ആയിരത്തിലേറെ വാഹനങ്ങൾ വന്നുപോകുന്ന പാർക്കിങ് കേന്ദ്രമാണിത്. ഇവിടെ 106 ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി മുന്നോട്ടുവെച്ചതായിരുന്നു. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം സൂചിപ്പിക്കുന്ന ഡിജിറ്റൈസേഷൻ ഉൾപ്പെടെ ഒരു കോടി രൂപ ചെലവുള്ള പദ്ധതിയായിരുന്നു ആലോചിച്ചത്. ദേവസ്വത്തിന്റെ ഐ.ടി. വിഭാഗം സമഗ്രമായ രൂപരേഖ തയ്യാറാക്കുകയും ചർച്ചചെയ്യുകയും ചെയ്തിരുന്നു. സ്‌പോൺസർക്കുവേണ്ടി കാത്തിരിക്കുകയാണ് ദേവസ്വം. ആനക്കോട്ടയിലെ നിരീക്ഷണ ക്യാമറാ പദ്ധതികളും ഒരടി മുന്നോട്ടു നീങ്ങാതെ നില്പാണ്. ആനക്കോട്ടയിൽ വിപുലമായ ക്യാമറാപദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. രാത്രിയിൽ കോട്ടയ്ക്കുപുറത്തുനിന്നുള്ളവരെത്തി ആനയെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവങ്ങൾ കഴിഞ്ഞവർഷം ഉണ്ടായി. അതിന്റെ പശ്ചാത്തലത്തിൽ ആനക്കോട്ടയിൽ ക്യാമറകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ക്ഷേത്രത്തിനകത്തുള്ള ക്യാമറകൾ മാറ്റിസ്ഥാപിക്കേണ്ട സമയമായി. 2019-ൽ സ്ഥാപിച്ച ക്യാമറകൾക്ക് മങ്ങൽ വന്നതായാണ് പറയുന്നത്. ഏറ്റവും കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കേണ്ട സ്ഥലങ്ങളാണ് ക്ഷേത്രത്തിനകവും ക്ഷേത്രനടകളും. ദേവസ്വത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കണമെന്ന് പോലീസ്മേധാവികൾ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.