എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ
മുംബൈ: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 93.12ൽ എത്തി. കരുത്താർജിക്കുന്ന ഡോളർ, കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്, ഇറാൻ-യുഎസ് യുദ്ധം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 92.63 എന്ന റെക്കോർഡ് തകർച്ചയും മറികടന്നാണ് രൂപ 93.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത്. വ്യാഴാഴ്ച ഗൾഫ് മേഖലയിലെ പ്രധാന ഊർജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ നേരിയ കുറവുണ്ടായെങ്കിലും വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും പിന്തുണ അറിയിച്ചിട്ടുണ്ട്. എണ്ണ വിതരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ അമേരിക്കയും ആസൂത്രണം ചെയ്യുന്നുണ്ട്.
എണ്ണവില വർധനവ് വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. മാർച്ച് മാസത്തിൽ മാത്രം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 800 കോടിയിലധികം ഡോളറാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപ ചോർച്ചയാണിത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ സമ്മർദം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.