'വർക്ക് ഫ്രം ഹോം' നിഷേധിച്ചു; കുഞ്ഞിന്റെ മരണത്തിൽ കമ്പനി 188 കോടി രൂപ നഷ്ടപരിഹാരം നൽകണം
ഒഹായോ ∙ അമേരിക്കയിലെ ഒഹായോയിൽ തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെ വിപ്ലവകരമായ വിധി. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെത്തുടർന്ന് മതിയായ പരിചരണം ലഭിക്കാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ഒഹായോയിലെ പ്രമുഖ സ്ഥാപനം അമ്മയ്ക്ക് 22.5 ദശലക്ഷം ഡോളർ (ഏകദേശം 188 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഉയർന്ന ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനെ പരിചരിക്കാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന അമ്മയുടെ ദീർഘനാളത്തെ ആവശ്യം കമ്പനി തള്ളുകയായിരുന്നു.
തുടർന്നുണ്ടായ സാഹചര്യങ്ങളിൽ കുഞ്ഞ് മരണപ്പെട്ടത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വീഴ്ചയും വിവേചനവുമാണെന്ന് കോടതി നിരീക്ഷിച്ചു. തൊഴിലുടമകൾ ജീവനക്കാരുടെ അവശ്യസാഹചര്യങ്ങളോട് പുലർത്തേണ്ട മാനുഷിക പരിഗണനയുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ വിധി.