ലക്ഷ്യം സ്വർണ,വജ്ര ഖനികൾ ! ആഫ്രിക്കയിൽ വാഗ്നർ ഗ്രൂപ്പിനെ ഇനി റഷ്യൻ ചാരസംഘടന നിയന്ത്രിക്കും; വമ്പൻ അട്ടിമറികളുടെ കഥ
റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ,വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സന്നാഹം പൂർണ്ണമായും റഷ്യൻ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മുമ്പ് പ്രിഗോഷിൻ വഴിയായിരുന്നു പുട്ടിൻ വാഗ്നറെ നിയന്ത്രിച്ചിരുന്നതെന്നായിരുന്നു പുറത്തേക്ക് വരുന്ന കഥകൾ. എന്തായാലും ആഫ്രിക്കയിലെ സ്വർണ്ണ ഖനികൾ, വജ്ര വ്യാപാരം എന്നിവയിൽ വാഗ്നർ ഗ്രൂപ്പിന് വലിയ താൽപ്പര്യമുണ്ടായിരുന്നു. ഈ സാമ്പത്തിക സ്രോതസ്സുകൾ ഇപ്പോൾ റഷ്യൻ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. യുക്രെയ്ൻ യുദ്ധത്തിനുള്ള പണം കണ്ടെത്താൻ ഈ ഖനികളിൽ നിന്നുള്ള വരുമാനം റഷ്യക്ക് അത്യാവശ്യമാണ്.
ഏതെങ്കിലും ഒരു രാജ്യത്തെ സൈന്യത്തിലോ സുരക്ഷാ വിഭാഗത്തിലോ ഔദ്യോഗികമായി അംഗമല്ലാത്ത, എന്നാൽ പണത്തിന് വേണ്ടി യുദ്ധം ചെയ്യാനോ സുരക്ഷാ സേവനങ്ങൾ നൽകാനോ കരാറിലേർപ്പെടുന്ന സായുധ സംഘങ്ങളെയാണ് കൂലിപ്പട്ടാളംഎന്ന് വിളിക്കുന്നത്.ലളിതമായി പറഞ്ഞാൽ, ഒരു രാജ്യത്തോടുള്ള കൂറോ ദേശസ്‌നേഹമോ അല്ല, മറിച്ച് 'ലാഭം' മാത്രമാണ് ഇവരുടെ പ്രധാന ലക്ഷ്യം. റഷ്യയുടെ 'വാഗ്നർ ഗ്രൂപ്പ്' ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ കൂലിപ്പട്ടാളമാണ്.
ഇനി നിയന്ത്രണം എസ്.വി.ആറിനാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഗ്രൂപ്പ് നടത്തിവന്നിരുന്ന സ്വാധീനമുറപ്പിക്കൽ പ്രവർത്തനങ്ങൾ റഷ്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ എസ് വി ആർ ഏറ്റെടുത്തതായിറിപ്പോർട്ട്. 'ഫോർബിഡൻ സ്റ്റോറീസ്', 'ഓൾ ഐസ് ഓൺ വാഗ്നർ' തുടങ്ങിയ രാജ്യാന്തര അന്വേഷണാത്മക മാധ്യമ കൂട്ടായ്മകളാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ: പുതിയ നിയന്ത്രണം: 2023-ൽ വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടതിന് പിന്നാലെ, വാഗ്നറുടെ സൈനിക പ്രവർത്തനങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 'ആഫ്രിക്ക കോർപ്സ്' ഏറ്റെടുത്തിരുന്നു. എന്നാൽ ബുദ്ധിപരമായ നീക്കങ്ങളും വ്യാജവാർത്താ പ്രചാരണങ്ങളും ഇനി എസ്.വി.ആറിന്റെ കീഴിലായിരിക്കും. പത്തോളം രാജ്യങ്ങളിൽ നിലവിൽ ഈ ശൃംഖല സജീവമാണ്. ഈജിപ്ത്, സിംബാബ്‌വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.: 'ദ കമ്പനി' (The Company) എന്നറിയപ്പെടുന്ന ഈ സ്വാധീന ശൃംഖലയ്ക്കായി പ്രതിമാസം ശരാശരി 7.5 ലക്ഷം ഡോളർ (ഏകദേശം 6.2 കോടി രൂപ) റഷ്യ ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.