ഇനി എല്ലാ കണ്ണുകളും കൊളംബോയിലേക്ക്: ഇന്ത്യ- പാക് പോരാട്ടം വെെകിട്ട് ഏഴുമണിക്ക്
കൊളംബോ: ക്രിക്കറ്റ് ലോകം ഇനി കൊളംബോയിലേക്ക്. കളിക്കളത്തിലേതുപോലെ തന്നെ പുറത്തെ തർക്കങ്ങളാലും വീറും വാശിയും ഇരട്ടിയാകുമ്പോൾ, ഇന്ത്യ- പാക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിനാണ് പ്രേമദാസ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഏഷ്യാ കപ്പിൽ കെെ കെൊടുക്കാതെ, മുഖംകൊടുക്കാതെ കളിച്ചുതീർത്ത ടീമുകൾ ലോകകപ്പിൽ മുഖാമുഖം എത്തുന്നത് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള വമ്പൻ അടികൾക്ക് ശേഷമാണ്.
ആദ്യം ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഐസിസി ശക്തമായ നിലപാട് സ്വീകരിച്ചതോടെ കളിക്കാൻ തയ്യാറാകുകയായിരുന്നു.
പാക് താരങ്ങൾക്ക് കെെകൊടുക്കുമോ എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ് സൂര്യകുമാർ യാദവ്. ട്വന്റി -20 ലോകകപ്പിലെ നേർക്കുനേർ പോരാട്ടത്തിൽ വൻ ആദിപത്യമാണ് ഇന്ത്യക്കുള്ളത്. 2007 ലെ ഫെെനലിലേത് ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ ഇന്ത്യക്ക് ജയമുണ്ട്. പാകിസ്ഥാന് ജയിക്കാനായത് 2021 ലെ ദുബായ് പോരാട്ടത്തിൽ മാത്രം. അസുഖം ഭേദമായി സൂപ്പർ താരം അഭിഷേക് ശർമ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുമെന്നുറപ്പാണ്.
ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവരെയൊക്കെ പിടിച്ചുകെട്ടാൻ പാകിസ്ഥാൻ പാടുപെടും. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരെ വെല്ലാൻ പോന്ന ബോളിംഗ് നിരയും പാകിസ്ഥാനില്ല. സ്പിന്നിനെ തുണക്കുന്ന സ്റ്റേഡിയത്തിൽ ടോസും നിർണായകമാകും. രാഷ്ട്രീയം വേറെ മത്സരം വേറെ എന്നിടത്ത് നിന്നും വീണ്ടും ഇന്ത്യ- പാക് മത്സരം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയതർക്കങ്ങളുടെ കൂടി ഭാഗമാകുകയാണ്. ദേശീയ അഭിമാനമെന്ന നിലക്ക് മത്സരത്തെ കാണുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ ചെന്നെത്തുന്നു. സമാധാനപരവും സൗഹാർദപരവുമായ, സ്പോർട്സ് മാൻ സ്പിരിറ്റ് ഉൾക്കൊള്ളുന്ന തലത്തിൽ നിന്നും കടുത്ത തർക്കത്തിന്റെയും ശത്രുതയുടേയും നിലയിലേക്ക് മത്സരം ഇപ്പോഴെ മാറിക്കഴിഞ്ഞിരിക്കുന്നു. രാത്രി ഏഴിനാണ് ഏവരും കാത്തിരിക്കുന്ന പോരാട്ടം
മത്സരത്തിന് മുന്നോടിയായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ശ്രീലങ്കൻ പൊലീസ് ശനിയാഴ്ച അറിയിച്ചു.ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാൻ കളി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, ആഴ്ചകൾ നീണ്ട അനിശ്ചിതത്വമായിരുന്നു നിലനിന്നിരുന്നത്. തുടർന്ന് ഐസിസി ഇടപെട്ട ശേഷമാണ് മത്സരം നടക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായി നിരന്തര ചര്‍ച്ചകള്‍ നടന്നു.
അതേ സമയം, കാലാവസ്ഥയും പ്രതികൂലമാകുകയാണെന്നാണ് വിവരം. രാവിലെ മുതൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. വൈകിട്ട് ശക്തി കുറയും. കളിയെ പൂർണമായും ബാധിക്കില്ലെന്നാണ് സൂചന.ഗ്രൂപ്പ് എയിൽ ഇരു ടീമുകളും ആദ്യ രണ്ട് കളി ജയിച്ചിട്ടുണ്ട്. റൺ നിരക്കിൽ ഇന്ത്യ ഒന്നാമത് തന്നെ നിൽക്കുകയാണ്. സൂപ്പർ എട്ടിലേക്ക് ഇരു ടീമുകളും ഏറെക്കുറെ അടുക്കുകയും ചെയ്തിരുന്നു. ഇന്ന് ജയിക്കുന്ന ടീം ഒന്നാംസ്ഥാനക്കാരായി മുന്നേറും. ലോകകപ്പിൽ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് പുറത്ത് ടീം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്.