തൃശൂർ പൂരം കലക്കലിൽ വീഴ്ച തിരുവമ്പാടി ദേവസ്വത്തിന് എന്ന് അന്വേഷണ റിപ്പോർട്ട്; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി
തൃശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോര്‍ട്ടിൽ പരാമർശമില്ലെന്നാണ് വിവരം. 16 മാസമെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണ് പ്രശ്നത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.
മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങൾ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട്. ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തൽ. തൊട്ടു മുന്നിലുള്ള പൂരത്തിനിടയിലും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തലയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.