അയ്യപ്പസംഗമത്തിന് സ്വർണക്കൊള്ള വിവാദം തിരിച്ചടിയായി; സ്പോണ്‍സര്‍മാര്‍ പണം നല്‍കിയില്ല; ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ സ്പോൺസർമാർ പിന്മാറിയതിന് പിന്നിൽ ശബരിമല സ്വർണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ നൽകാൻ പലരും വിസമ്മതിച്ചുവെന്നാണ് വാദം. കൊടുത്ത പണത്തിന് പോലും മതിയായ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ബോർഡിന്റെ വിശദീകരണം.
അയ്യപ്പ സംഗമത്തിന് മുന്നോടിയായി ആരും പണം നൽകിയിരുന്നില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രേഖയിലുള്ളത്. കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിലെ വ്യവസായികളും, വ്യക്തികളുമാണ് ശബരിമല സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടിയിലേറെ രൂപ നൽകുന്നതിൽ നിന്നും പിന്മാറിയത്. ദേവസ്വം ബോർഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നൽകിയത്. പരമാവധി സ്പോൺസർഷിപ്പ് നേടി കരുതൽ തുകയാക്കാം എന്ന ലക്ഷ്യമാണ് ശബരിമല സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ തടസപ്പെട്ടത്.