ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ 'നിരോധന'ത്തിൽ പോലീസ് പറയുന്നത്
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 2026 ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരമായ ന്യൂസിലൻഡ്-അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീമുകളുടെ പ്രകടനത്തെക്കാളുപരി ചേപ്പോക്ക് സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായത്. നടൻ വിജയ് യുടെ ടിവികെ (TVK) പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആയതിനാൽ വഷയത്തിന് പെട്ടെന്നു തന്നെ രാഷ്ട്രീയമാനവും കൈവന്നു. എന്നാൽ ചേപ്പോക്ക് സ്റ്റേഡിയത്തി വിസിൽ നിരോധിച്ചു എന്നവാർത്തകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചെന്നൈ സിറ്റി പോലീസ്.
സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അത്തരത്തിലുള്ള യാതൊരു നിരോധനവും നിലവിലില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി. ചില കാണികൾ പോലീസ് വിസിലുകൾ പിടിച്ചെടുക്കുന്നത് കണ്ടതായി അവകാശപ്പെട്ടിരുന്നു. എന്നാൽ മറ്റുചിലർ സ്റ്റേഡിയത്തിനുള്ളിൽ നിരവധി പേർ വിസിൽ ഉപയോഗിക്കുന്നത് കണ്ടതായും പറഞ്ഞു. സ്റ്റേഡിയത്തിന് സമീപമുള്ള വാലാജ റോഡിൽ ജേഴ്സിയും വിസിലും വിൽക്കുന്ന കച്ചവടക്കാർ തങ്ങളോട് പോലീസ് വിൽപന തടഞ്ഞിട്ടില്ലെന്നും ആരാധകർ വിസിലുമായി സ്റ്റേഡിയത്തിലേക്ക് കടക്കുന്നത് കണ്ടതായും പറഞ്ഞെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.