സിയായി കാട്ടിൽ പോയി ധ്യാനമിരിക്കാൻ സംരംഭകൻ ഐസ്‌ക്രീം ബ്രാൻഡ് വിറ്റത് 47 കോടിക്ക്!
പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത ഐസ്ക്രീം ബിസിനസ് വിറ്റ് സന്യാസജീവിതത്തിലേക്ക് കടക്കാനൊരുങ്ങി തായ് സംരംഭകൻ. തായ് ഐസ്ക്രീം ബ്രാൻഡായ ഹാവെൽസിന്റെ സ്ഥാപകനും ചെയർമാനുമായ സിരിപോങ് അക്കരശ്രീയുകാണ് 165 ദശലക്ഷം ബാറ്റ് (ഏകദേശം 47.2 കോടി രൂപ) വിലയ്ക്ക് കമ്പനി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ബിസിനസിൽനിന്ന് പിന്മാറാനുള്ള പ്രധാന കാരണം ആത്മീയ ജീവിതത്തിലേക്കുള്ള മാറ്റമാണെന്ന് സിരിപോങ് വ്യക്തമാക്കി. സന്യാസി ആകുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ധ്യാനത്തിനും ആത്മീയ പരിശീലനത്തിനുമായി ജീവിതത്തിന്റെ അടുത്ത ഘട്ടം മാറ്റിവയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകാന്ത ധ്യാനത്തിന് അനുയോജ്യമായ വനപ്രദേശം കണ്ടെത്തി ഒരു താമസകേന്ദ്രം ഒരുക്കാനാണ് സിരിപോങ്ങിന്റെ പദ്ധതി. തുടർന്ന് സന്യാസം സ്വീകരിച്ച് കാട്ടിൽ താമസിച്ച് ധ്യാനത്തിൽ മുഴുകാനാണ് ഉദ്ദേശിക്കുന്നത്. തനിക്കൊപ്പം ഒരു സന്യാസിയും ഭക്ഷണം എത്തിക്കുന്ന ഒരു ശിഷ്യനും മാത്രമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.