തുരങ്കത്തിൽ നിന്ന് ശബ്ദം; നേപ്പാൾ പ്രളയത്തിൽ 9 ദിവസത്തിന് ശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
നേപ്പാളിലുണ്ടായ പ്രളയ കെടുതികൾക്ക് ഒൻപത് ദിവസത്തിന് ശേഷം, വെള്ളിയാഴ്ച ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ തിരച്ചിൽ-രക്ഷാപ്രവർത്തന സംഘം ജീവനോടെ പുറത്തെടുത്തു. ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഭോട്ടെകോശി നദിയിലുണ്ടായ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ 60 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ ഉൾപ്പെടെ കുറഞ്ഞത് 42 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
സഞ്ചയ് സാഹ്, കബീർ മഹാർജൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പദ്ധതിയിലെ മെക്കാനിക്കൽ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു സഞ്ചയ് സാഹ്; കബീർ മഹാർജൻ മെക്കാനിക്കൽ സൂപ്പർവൈസറായും ജോലി ചെയ്യുകയായിരുന്നു.
രക്ഷാപ്രവർത്തകൻ ഇവരിലൊരാളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ദൃശ്യങ്ങൾ നേപ്പാൾ സൈന്യം പങ്കുവെച്ചിരുന്നു. പദ്ധതി പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ നേപ്പാൾ ഊർജ, ജലവിഭവ മന്ത്രാലയവും പുറത്തുവിട്ടിട്ടുണ്ട്.