പ്രവാസി പെൻഷൻ,മുസ്ലീം ലീഗിന്റെയും കെ.എം.സി.സിയുടെയും മൗനം പ്രവാസികളോടുള്ള വഞ്ചനയാണെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി
ജീവിതത്തിന്റെ ഏറിയ പങ്കും മണലാരണ്യത്തിൽ വിയർപ്പൊഴുക്കി, നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി മാറിയ പ്രവാസികളെ വീണ്ടും വഞ്ചനയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ്. കേരളത്തിലെ പ്രവാസികളുടെ ഏറ്റവും അർഹമായ അവകാശങ്ങളിലൊന്നായ പ്രവാസി പെൻഷൻ അട്ടിമറിക്കപ്പെടുമ്പോൾ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ട ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും പുലർത്തുന്ന മൗനം പ്രതിഷേധാർഹമാണെന്നും ബാദുഷ കടലുണ്ടി പറഞ്ഞു.
എവിടെ നിങ്ങളുടെ പ്രവാസി സ്നേഹം? കോടികൾ പിരിച്ച് ആർഭാടങ്ങൾ നടത്തുന്നവരും പ്രവാസി ശബ്ദമായി സ്വയം അവതരിപ്പിക്കുന്നവരുമായ മുസ്ലീം ലീഗും കെ.എം.സി.സിയും ഈ വിഷയത്തിൽ തികഞ്ഞ മൗനം പാലിക്കുന്നത് ആരെ രക്ഷിക്കാനാണ്? ജീവിതാവസാനം പെൻഷൻ തുക ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ വയറ്റത്തടിക്കുന്ന ഈ നീതികേടിനെതിരെ ഒരക്ഷരം മിണ്ടാത്തത് പ്രവാസികളോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നു ബാദുഷ കടലുണ്ടി പറഞ്ഞു.
അധികാര രാഷ്ട്രീയത്തിന്റെ താൽപ്പര്യങ്ങൾക്കായി പ്രവാസികളുടെ വോട്ടുകളും അവകാശങ്ങളും വിലപേശുന്ന ഈ കപടമുഖങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രവാസികളുടെ അവകാശങ്ങൾക്കായി കേരള പ്രവാസി സംഘം നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലിലെ (തിരുവോണ നാളിലെ)കഞ്ഞിവെപ്പ് സമരം ഉൾപ്പെടെയുള്ള പോരാട്ടങ്ങൾക്കൊപ്പം അണിനിരക്കാൻ മുഴുവൻ പ്രവാസികളും ജനാധിപത്യവാദികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
LIVE