Select Location
All Locations
State
Region
City / District
ബെംഗളൂരു തെരുവുകളിൽ ശുദ്ധികലശം; അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്‌തു തുടങ്ങി

ബെംഗളൂരു തെരുവുകളിൽ ശുദ്ധികലശം; അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്‌തു തുടങ്ങി

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥലങ്ങളിലും റോഡരികിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് അധികൃതർ. ഏഴ് ദിവസത്തെ നോട്ടീസ് കാലാവധി അവസാനിച്ചതോടെയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും ട്രാഫിക് പൊലീസും സംയുക്തമായി വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോയി പിടിച്ചെടുക്കുന്ന നടപടി തുടങ്ങിയത്.

ജൂലൈ 10-ന് ആരംഭിച്ച പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ നോട്ടീസ് പതിപ്പിച്ച്, ഉടമകൾ ഏഴ് ദിവസത്തിനകം വാഹനങ്ങൾ മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. കാൽനടപാതകളും പൊതുസ്ഥലങ്ങളും ഒഴിപ്പിക്കുക, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, നഗരത്തിലെ ഗതാഗതം സുഗമമാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ ഗാന്ധിനഗറിൽ നിന്നാണ് ശനിയാഴ്‌ച ഈ നടപടി ഉദ്ഘാടനം ചെയ്‌തത്‌. നോട്ടീസ് പതിപ്പിക്കുന്ന സമയത്ത് വാഹനങ്ങളിൽ വീൽ ക്ലാംപ് ഘടിപ്പിച്ചിരുന്നുവെന്നും, നിശ്ചിത സമയത്തിനകം ഉടമകൾ വാഹനങ്ങൾ മാറ്റാത്തതിനാൽ അവ ഇപ്പോൾ ടോ ചെയ്‌ത് പിടിച്ചെടുക്കുകയാണെന്നും അധികൃതർ പറഞ്ഞു.

പിടിച്ചെടുത്ത വാഹനങ്ങൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പൊതുലേലത്തിലൂടെ വിറ്റഴിക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിയമം 2024-ലെ സെക്ഷൻ 324 പ്രകാരമാണ് ഈ നടപടി സ്വീകരിക്കുന്നത്. ബെംഗളൂരുവിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളുടെ പരിധിയിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള പ്രത്യേക നടപടി നടപ്പാക്കുന്നത്.

ഏഴ് ദിവസത്തെ നോട്ടീസ് കാലാവധി അവസാനിച്ചതോടെ മുന്നറിയിപ്പിൽ നിന്ന് അധികൃതർ നേരിട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നഗരത്തിലെ റോഡുകളും കാൽനടപാതകളും പൊതുസ്ഥലങ്ങളും തടസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാപക നടപടി തുടരുന്നത്.

അതേസമയം, നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ജൂലൈ 1 മുതൽ 10 വരെ സേഫ് ഫുട്‌പാത്ത് ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളുടെ പരിധിയിലുള്ള ഏകദേശം 1000 കിലോമീറ്റർ നീളമുള്ള ഫുട്‌പാത്തുകൾ കൈയേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് പൊതുജനങ്ങൾക്ക് തിരിച്ചുനൽകുകയാണ് ഈ നടപടിയുടെ ലക്ഷ്യം.

ക്യാമ്പയിന്റെ ഭാഗമായി ഫുട്‌പാത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ, കടകളുടെ അനധികൃത വിപുലീകരണങ്ങൾ, കിയോസ്‌കുകൾ, നെയിം ബോർഡുകൾ, കസേരകൾ, മറ്റ് തടസങ്ങൾ എന്നിവ നീക്കം ചെയ്യുകയാണ് അധികൃതർ. ഫുട്‌പാത്തിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ ടോ ചെയ്‌ത്‌ മാറ്റുകയും, നടപ്പാത കൈയേറിയ കച്ചവടക്കാർക്കും സ്ഥാപനങ്ങൾക്കും ആദ്യം നോട്ടീസ് നൽകുകയും അതിന് ശേഷമാണ് തുടർനടപടി സ്വീകരിക്കുകയും ചെയ്യുന്നത്.

മുനിസിപ്പൽ ഉദ്യോഗസ്ഥർ, പോലീസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും പാലിച്ചാണ് നടപടി. കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം തകർന്ന ഫുട്‌പാത്ത് സ്ലാബുകളും മറ്റും അറ്റകുറ്റപ്പണി നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്തുന്നുണ്ട്.


Kairali News 1 hour ago
Home Flash News